തിരുവനന്തപുരം പാലോട് ഞാറനീലി ആദിവാസികോളനിയിലെ തുടർ ആത്മഹത്യകളെക്കുറിച്ച് മനശാസ്ത്രജ്ഞന്റെ നേതൃത്വത്തിലെ വിദഗ്ധ സംഘം പഠിക്കും. മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗമാണ് ആത്മഹത്യക്ക് കാരണമെന്ന് കോളനി സന്ദർശിച്ച മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മനോരമ ന്യൂസാണ് തുടർച്ചയായുള്ള ആദിവാസി ആത്മഹത്യകൾ പുറത്തുകൊണ്ടുവന്നത്.
പാലോടിന് സമീപമുള്ള ഞാറനീലി ആദിവാസി കോളനിയിൽ ഏറ്റവും ഒടുവിൽ ജീവനൊടുക്കിയ വിദ്യാർഥിനിയുടെ വീട്ടിലാണ് മന്ത്രി ആദ്യം എത്തിയത്.
അഞ്ച് വർഷത്തിനിടെ 35 ആദിവാസികളടക്കം 192 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. തുടർ ആത്മഹത്യകളെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്ത നിയമസഭയിൽ ചർച്ചയായതിനെ തുടർന്നാണ് മന്ത്രി ഉദ്യോഗസ്ഥരുമായി കോളനിയിലെത്തിയത്. കോളനിയിലേക്ക് കഞ്ചാവും മദ്യവും യഥേഷ്ടം ഒഴുകുന്നൂവെന്നും ആത്മഹത്യകളിൽ പലതിനും കാരണം ലഹിരിയുടെ അമിതോപയോഗമെന്നും കോളനിക്കാർ മന്ത്രിയോട് പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസിക ആരോഗ്യപ്രശ്നത്തെക്കുറിച്ച് പഠിച്ച് ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഡോക്ടർമാരടങ്ങിയ സംഘത്തെ നിയോഗിച്ചത്.
കോളനിയിലെ മറ്റ് വികസന പ്രശ്നങ്ങൾ പഠിക്കാൻ കലക്ടറെയും ചുമതലപ്പെടുത്തി. വീടുകൾ തോറുമെത്തി ബോദവത്കരണം നടത്താനും ഉദ്യോഗസ്ഥതലയോഗത്തിൽ തീരുമാനിച്ചു.