ചേർത്തല ∙ ബുദ്ധിവളർച്ചയില്ലാത്ത മൂന്നു മക്കളെ കിടപ്പാടം ഉൾപ്പെടെ വിറ്റു ചികിത്സിച്ചിട്ടും രക്ഷയില്ലാതെ ക്ഷേത്ര പൂജാരിയും കുടുംബവും സങ്കടക്കടലിൽ. വാരണം ചെറുവാരണം ഗുരുനിലയത്തിൽ കുടുംബ ക്ഷേത്രത്തിനോടു ചേർന്ന ഷെഡിൽ കഴിയുന്ന കെ.സുരേഷ് ആചാര്യയാണ് ജീവിതം വഴിമുട്ടിയ അവസ്ഥയിലുള്ളത്.
ഭാര്യ മംഗളയോടൊപ്പം മൂന്ന് മക്കളെയും ചേർത്ത് ജീവനൊടുക്കുവാൻ പോലും ശ്രമിച്ച സുരേഷ് നാട്ടുകാരുടെ തണലിലാണ് കഴിയുന്നത്. പതിനാറ് വയസുള്ള ശ്രീനാഥാണ് മൂത്ത മകൻ. ബുദ്ധിവളർച്ച ഇല്ലാതെ വായിൽ നിന്നു വെള്ളം വന്നുകൊണ്ടിരിക്കുന്നയാളാണ്. നാലര വയസ് വീതമുള്ള ഇരട്ടകളാണ് ഹരിപ്രസാദും ശിവപ്രസാദും. ഹരിപ്രസാദിന് നടക്കുവാൻ ശേഷിയില്ല. ശിവപ്രസാദ് നടക്കുമെങ്കിലും സംസാരിക്കില്ല. അലോപ്പതിയിൽ തുടങ്ങിയ നാട്ടുചികിത്സ വരെ പരീക്ഷിച്ചിട്ടും കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്ന് സുരേഷ് പറയുന്നു.
തലച്ചോറിന്റെ വളർച്ച കുറവാണ് കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുവാൻ ഉദാരമനസുകളുടെ ദയ തേടുകയാണ് സുരേഷ്. ഉണ്ടായിരുന്ന ജീവിതസമ്പാദ്യമെല്ലാം മക്കളുടെ ചികിത്സയ്ക്കായി ചിലവഴിച്ച് ഇപ്പോൾ നിത്യവൃത്തിക്ക് പോലും വിഷമിക്കുന്ന അവസ്ഥയിലാണ്. സുരേഷിനെയും കുടുംബത്തെയും സാമ്പത്തികമായി സഹായിക്കുവാൻ തയ്യാറുള്ളവർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. ഫെഡറൽ ബാങ്കിന്റെ പുത്തനങ്ങാടി ശാഖയിൽ സുരേഷിന് അക്കൗണ്ടുണ്ട്.
അക്കൗണ്ട് നമ്പർ–13220100077410
IFSC CODE- FDRL0001322.
ഫോൺ: 9446512455