ഓണത്തിന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി ടൂറിസം വകുപ്പ്. സാംസ്കാരിക-ഉൽസവ ടൂറിസം എന്ന നിലയിൽ ബ്രാൻഡ് ചെയ്ത് പരമാവധി വിദേശ സഞ്ചാരികളെ ആകർഷിക്കാനാണ് ശ്രമം. ജലോൽസവങ്ങളും ആഘോഷങ്ങളും പരമ്പരാഗത കലാരൂപങ്ങളും പരമാവധി സഞ്ചാരികളിലേക്ക് എത്തിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അടുത്തമാസം മൂന്നുമുതൽ 9വരെയാണ് സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള പരിസ്ഥിതി സൗഹൃദ ഓണാഘോഷം ആണ് ഇത്തവണത്തെ മുദ്രാവാക്യം. പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ ഓണക്കാലത്ത് എത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ഓണം വാരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനനഗരത്തിൽ മാത്രമല്ല, ഇതര ജില്ലകളിലും വ്യാപകമായ കലാപരിപാടികൾ നടക്കും. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ സമ്പന്നമായ പാരമ്പര്യം ഉപയോഗിച്ച് സഞ്ചാരികളെ പരമാവധി ആകർഷിക്കുകയാണ് ലക്ഷ്യം.
നെഹ്റു ട്രോഫി, ആറൻമുള ഉത്രട്ടാതി വള്ളംകളി തുടങ്ങി വലുതും ചെറുതുമായ ജലോൽസവങ്ങൾ, പുലികളി, അത്തച്ചമയ ഘോഷയാത്ര, പരമ്പരാഗത-നാടൻ കലാരൂപങ്ങൾ എന്നിവയെല്ലാം ചേർന്ന ഫെസ്റ്റിവൽ പാക്കേജാണ് ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഏഴുലക്ഷത്തിലേറെ പേർ ഇത്തവണ നെഹ്റുട്രോഫി വള്ളംകളിയുടെ വെബ്സൈറ്റ് സന്ദർശിച്ചിട്ടുണ്ട്. ഇതിലേറെയും വിദേശരാജ്യങ്ങളിൽ നിന്നാണ്. നവംബറിൽ ലണ്ടനിൽ നടക്കുന്ന ഇന്റർനാഷണൽ ട്രാവൽ ആൻഡ് ട്രേഡ് ഷോവഴി അടുത്ത സീസണിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാനാകുമെന്നും ടൂറിസം വകുപ്പ പ്രതീക്ഷിക്കുന്നു.