കോട്ടയം∙ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയായ നടിക്കെതിരായ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.സി. ജോർജ് എംഎൽഎ. തനിക്കെതിരെ പി.സി. ജോർജ് ഉൾപ്പെടെയുള്ളവർ നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് നിലപാടു കടുപ്പിച്ച് ജോർജിന്റെ രംഗപ്രവേശം. നടിയുടെ പരാതിയെ താൻ ഭയപ്പെടുന്നില്ലെന്നും കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പി.സി. ജോർജ് പറഞ്ഞു.
നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്നു തെളിഞ്ഞിരിക്കുകയാണ്. പൾസർ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായി വിജയന്റെ പേരു പറഞ്ഞാൽ അറസ്റ്റ് ചെയ്യുമോ? വനിതാ കമ്മിഷന്റെ തലപ്പത്ത് യോഗ്യതയുള്ളവർ വരണം. പലകുറി തോറ്റവരെയല്ല കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പി.സി. ജോർജ് പറഞ്ഞു. നടി പരാതി നൽകിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ പരാതി നൽകുന്നതെന്തിനാണെന്നും പി.സി. ജോർജ് ചോദിച്ചു.
ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് എനിക്കറിയില്ല. എനിക്ക് അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണ്. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നൽകിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നത്. ഇരയെ അറിഞ്ഞുകഴിഞ്ഞാൽ നടിയെക്കുറിച്ച് ഞാൻ പറയാം. സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവർ ആക്രമിച്ചിട്ടുണ്ടെങ്കിൽ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നൽകണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാൽ അതങ്ങു മനസിൽ വച്ചാൽ മതിയെന്നും പി.സി. ജോർജ് പറഞ്ഞു.
പൂർണ്ണരൂപം വായിക്കാം