ജീവൻ തിരിച്ചു പിടിക്കാൻ പ്രിയപ്പെട്ടവനുമായി ഒരു ആംബുലൻസ് യാത്ര ചെയ്ത വഴികളിലൂടെ മുരുകമ്മാളും മക്കളായ രാഹുലും ഗോകുലും വീണ്ടും എത്തി. ഇക്കഴിഞ്ഞ ആറിന് ഇത്തിക്കരയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുനൽവേലി സ്വദേശി മുരുകന്റെ ഭാര്യയും മക്കളുമാണു സഹായം തേടി കൊല്ലത്ത് എത്തിയത്.
അപകടത്തിൽ ഗുരുതര പരുക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ ആറ് ആശുപത്രികളിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെപോയതു സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തൊട്ടടുത്ത ദിവസം പോസ്റ്റ്മോർട്ടം ചെയ്യാൻ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമാക്കാതിരുന്നതും വിവാദമായിരുന്നു. ഈ സംഭവങ്ങളെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മുരുകന്റെ കുടുംബത്തോടു സംസ്ഥാനത്തിനു വേണ്ടി മാപ്പു പറഞ്ഞിരുന്നു.
സഹോദരിക്കും തിരുനൽവേലി പഞ്ചായത്ത് കൗൺസിലർ മാരിമുത്തുവിനും ഒപ്പമാണു മുരുകമ്മാളും മക്കളും കൊല്ലം കോട്ടയ്ക്കകത്തുള്ള ബന്ധുവീട്ടിൽ എത്തിയത്. തുടർന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ നിർദേശ പ്രകാരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാലിനെ കണ്ടു സഹായം തേടി. തിരുനൽവേലിയിൽ വാടകവീട്ടിൽ കഴിയുന്ന ഇവരുടെ ഏക അത്താണിയായിരുന്നു മുരുകനെന്നു മാരിമുത്തു പറഞ്ഞു.
മുരുകൻ പോയതോടെ പെരുവഴിയിൽ ഇറങ്ങേണ്ട സാഹചര്യമാണു മുരുകമ്മാൾക്കും മക്കൾക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരും പൊലീസും ഈ കേസിൽ ശക്തമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നതെന്നു കെ.എൻ.ബാലഗോപാൽ സംഘത്തെ അറിയിച്ചു. കേസ് അതിന്റെ വഴിക്കു നടക്കും. മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു സങ്കടങ്ങൾ ബോധ്യപ്പെടുത്താൻ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അവസരം ഒരുക്കാമെന്നും അദ്ദേഹം വാക്കു നൽകി. അതു വരെ ഇവിടെ ബന്ധുവീട്ടിൽ തങ്ങാനും ബാലഗോപാൽ നിർദേശിച്ചു.