റൺവേയിലേക്കു നീങ്ങിയ വിമാനത്തിൽനിന്ന് വാതിൽ തള്ളിത്തുറന്ന് ചാടിയിറങ്ങാൻ കഴിയുമോ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുൽ വഹാബിനും വിമാനം വൈകിയതിനാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതെപോയതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.
രണ്ടുപേർക്ക് വോട്ട് ചെയ്യാൻ കഴിയാഞ്ഞതു മാത്രമല്ല പ്രശ്നം. വിമാനത്തിൽ ആകെ 270 പേരുണ്ടായിരുന്നു. യാത്രക്കാരെല്ലാം വിമാനത്തിൽ കയറി, വാതിലടച്ചാൽ പൈലറ്റിനാണ് പൂർണ നിയന്ത്രണം. അരമണിക്കൂർ എന്നു പറഞ്ഞ് മൂന്നര മണിക്കൂറാണ് വിമാനം വൈകിയത്. കൊച്ചുകുട്ടികൾ വിമാനത്തിൽ വാവിട്ടു കരയുകയായിരുന്നു. മറ്റു യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായാണ് അറിവ്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. പാർലമെന്റ് അധികൃതർക്കും വ്യോമയാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പോലെ സുപ്രധാനമായ സംഭവം നടക്കുന്നത് പരിഗണിച്ച് ഒരു ദിവസം മുൻപേ ഡൽഹിയിലെത്തേണ്ടതായിരുന്നെന്ന വിമർശനം ഉൾക്കൊള്ളുന്നു. പക്ഷേ, അത്രയും പ്രധാനമായ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മട്ടന്നൂരിൽ എത്തണമെന്നു പ്രവർത്തകർ നിർബന്ധിക്കുകയായിരുന്നു. ബിജെപിയോടുള്ള പോരാട്ടത്തിൽ മയപ്പെടലില്ല. ലീഗിന് ഇക്കാര്യങ്ങളെല്ലാം ബോധ്യമായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.