ബക്കറ്റ് പിരിവിനെത്തിയ സിപിഎം നേതാക്കളെ ദേവികുളം സബ്കലക്ടറുടെ ഓഫിസിൽനിന്ന് ഇറക്കിവിട്ടു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ആയിരുന്നു സംഭവം. ഇ.കെ. നായനാർ സ്മാരക അക്കാദമി നിർമാണത്തിനായി ഹുണ്ടികപ്പിരിവിന്റെ ഭാഗമായാണു സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം ആർ. ഈശ്വരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോബി ജോൺ എന്നിവരുടെ നേതൃത്വത്തിൽ 15 പ്രവർത്തകരടങ്ങിയ സംഘം ബക്കറ്റുമായി സബ്കലക്ടറുടെ ഓഫിസിൽ കയറിച്ചെന്നത്.
ദേവികുളം സബ്കലക്ടറുടെ ഓഫിസിലെ ജീവനക്കാരിൽനിന്നു പിരിവെടുക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ്കലക്ടറുടെ ഗൺമാൻ പ്രമോദ്, സിപിഎം നേതാക്കളെ ഓഫിസിന്റെ വരാന്തയിൽ തടഞ്ഞു. ഓഫിസ് പ്രവർത്തനസമയത്തു പിരിവുകാരെ ഉള്ളിൽ പ്രവേശിപ്പിക്കരുതെന്നു സബ്കലക്ടർ വി.ആർ. പ്രേംകുമാറിന്റെ കർശനനിർദേശം ഉണ്ടെന്നും ഇക്കാരണത്താൽ ഉള്ളിൽ കടക്കാൻ അനുവദിക്കില്ലെന്നും ഗൺമാൻ പിരിവുകാരെ അറിയിച്ചു.
ഇതോടെ ഗൺമാനു നേരെയായി സിപിഎം പ്രവർത്തകരുടെ രോഷം. ഗൺമാനോടു തട്ടിക്കയറിയ പ്രവർത്തകർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സബ്കലക്ടറെ നേരിട്ടു കാണണമെന്നും പരാതി പറയണമെന്നും സിപിഎം നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അതിനും ഗൺമാൻ അനുമതി നൽകിയില്ല.
അൽപനേരം തർക്കിച്ചുനിന്ന പിരിവുകാർ ഓഫിസിനു പുറത്തിറങ്ങി. തടഞ്ഞതിൽ പ്രതിഷേധിച്ച് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ദേവികുളത്തു പ്രകടനവും നടത്തി. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഹുണ്ടികപ്പിരിവിനിറങ്ങിയതെന്നും സബ്കലക്ടറുടെ ഓഫിസിനുള്ളിൽ പ്രവേശനം നിഷേധിച്ചതു ശരിയായില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ. ഈശ്വരൻ പറഞ്ഞു.
ഓഫിസിൽ ഗൺമാനും സിപിഎം പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായപ്പോൾ സബ്കലക്ടർ വി.ആർ. പ്രേംകുമാർ ഓഫിസിനുള്ളിൽ തന്നെയുണ്ടായിരുന്നു. വി. ശ്രീറാമിനു പകരം വി.ആർ. പ്രേംകുമാർ സബ്കലക്ടറായി ചുമതലയേറ്റതു രണ്ടാഴ്ച മുൻപാണ്.