മട്ടന്നൂരില്‍ മന്ത്രിയുടെ ഭര്‍ത്താവ് സിപിഎം പ്രവര്‍ത്തകയായ ദലിത് യുവതിയെ മര്‍ദിച്ചെന്ന വാർത്ത നിഷേധിച്ച് സിപിഎം. എല്‍ഡിഎഫിന് ലഭിച്ച അഭിമാനകരമായ വിജയം മറച്ചുവയ്ക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതികരിച്ചു. തെറ്റായ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പിൽ ബൂത്ത് ഏജന്റുകൂടിയായിരുന്ന ഷീല രാജൻ പ്രസ്താവനയിൽ പറഞ്ഞു.
ഷീല രാജൻ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥനെതിര പരാതിപ്പെട്ടപ്പോൾ മട്ടന്നൂർ നഗരസഭ ചെയര്‍മാൻ കൂടിയായ കെ.ഭാസ്കരൻ തല്ലുകയും അക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു വാര്‍ത്ത. കേന്ദ്ര, സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകിയെന്നും വാർത്തകൾ പുറത്തുവന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. പൊലീസിന് പരാതി ലഭിച്ചിട്ടില്ല.
കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം വാര്‍ത്തകൾ നിഷേധിച്ചുകൊണ്ട് വനിതാ നേതാവും പ്രസ്താവനയിറക്കി. ആരോടും പരാതി പറഞ്ഞിട്ടില്ല. നഗരസഭാ ചെയർമാൻ മർദിച്ചിട്ടില്ല. വാർത്തകൾ നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ ഷീല രാജൻ പറഞ്ഞു.