നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തുറക്കാൻ ഹൈക്കോടതിയുടെ അനുമതി. തിയേറ്റർ പൂട്ടാൻ നഗരസഭാ കൗൺസിലിന് അധികാരമില്ലെന്നും നിയമം അനുശാസിക്കുന്ന എല്ലാ അനുമതിയും ഉടമയ്ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇല്ലാത്ത അധികാരമുപയോഗിച്ചാണ് ചാലക്കുടി നഗരസഭ പൂട്ടിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടലംഘനമുണ്ടെങ്കിൽ കൗൺസിലിനല്ല നഗരസഭാ സെക്രട്ടറിക്കാണ് നടപടിയെടുക്കാൻ അധികാരമുള്ളത്. അതിനാൽ തീരുമാനം നിലനിൽക്കില്ല. ദിലീപിന്റെ ഉടമസ്ഥതയിലള്ള തിയേറ്റർ പൂട്ടിയതിനെതിരെ സഹോദരൻ അനൂപിന് കോടതിയെ സമീപിക്കാൻ അവകാശമില്ലന്ന നഗരസഭയുടെ വാദം കോടതി തള്ളി. ദിലീപ് ജയിലിലാണെന്നകാര്യം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നഗരസഭാ തീരുമാനത്തിനെതിരെ നിയമപ്രകാരം ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്നും തിയേറ്റർ ഒരു തൊഴിലിടമാണെന്നും അതിനാൽ പ്രത്യേകം ലൈസൻസ് വേണമെന്നും നഗരസഭ കോടതിയിൽ ബോധിപ്പിച്ചു. മുൻസിപ്പൽ നിയമപ്രകാരമുള്ള ലൈസൻസ് തിയേറ്ററിനുണ്ടെന്ന് കോടതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയുമുണ്ട്. ജനറേറ്റർ സ്ഥാപിച്ചത് അനുമതിയില്ലാതെയാണെന്ന വാദം കോടതി തള്ളി. ഇടക്കാല ഉത്തരവ് മതിയെന്ന് ഇരുഭാഗവും ബോധിപ്പിച്ചെങ്കിലും അന്തിമവാദം പൂർത്തീകരിച്ച സാഹചര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുകയാണെന്ന് കോടതി അറിയിച്ചു.