തൊടുപുഴ∙ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിലെ അഴിമതിയിൽ പ്രതിഷേധിച്ച് യുവാവ് സർക്കാർ ജോലി രാജിവച്ചു. രാജാക്കാട് സൂപ്രണ്ട് ഓഫിസിലെ സെക്കൻഡ് ഗ്രേഡ് സർവേയർ പി.വൈ.അനസാണു രാജിവച്ചത്. ഇതു സംബന്ധിച്ച കത്ത് റീസർവേ അസിസ്റ്റന്റ് ഡയറക്ടർക്കു കൈമാറി. അഴിമതിക്കാർക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നും നിസ്സാര കാര്യങ്ങൾക്കു പോലും ജനങ്ങളെ പിഴിയുന്നവരാണു ചില ഉദ്യോഗസ്ഥരെന്നും അനസ്, തൊടുപുഴയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ദേവികുളം താലൂക്ക് ഓഫിസിൽ പ്രവർത്തിക്കുമ്പോൾ പല കൈക്കൂലി കേസുകൾക്കും സാക്ഷ്യംവഹിച്ചിട്ടുണ്ട്. പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ പലപ്പോഴും ഉദ്യോഗസ്ഥർ ഒറ്റപ്പെടുത്തുകയാണുണ്ടായത്. പോക്കുവരവു നടത്തുന്നതിന് 5000 മുതൽ 20,000 രൂപ വരെ ചില ഉദ്യോഗസ്ഥർ കൈപ്പറ്റുന്നുണ്ട്. ഭൂപതിവ് ഓഫിസിലെ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നുണ്ട്. ഇവർ കൈക്കൂലി വാങ്ങിയതിനെ സംബന്ധിച്ചു വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അനസ് പറഞ്ഞു. വകുപ്പിലെ ഇടുക്കി ജില്ലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനാണ്. ഇയാൾ തന്നോടു വ്യക്തിവൈരാഗ്യം തീർക്കുകയാണ്. മുഖ്യമന്ത്രി, റവന്യു മന്ത്രി, സർവേ ഡയറക്ടർ, ഇടുക്കി കലക്ടർ എന്നിവർക്കും കത്തു കൈമാറിയിട്ടുണ്ടെന്ന് അനസ് അറിയിച്ചു.
2011 മാർച്ച് 13ന് ആണു സർവീസിൽ പ്രവേശിച്ചത്. രാജാക്കാട് സർവേ സൂപ്രണ്ട് ഓഫിസിലും ദേവികുളം താലൂക്ക് ഓഫിസിലും ജോലി ചെയ്തു. അവധി അപേക്ഷ ഒരു ഉദ്യോഗസ്ഥൻ ഫയലിൽ സ്വീകരിക്കാതെ വ്യക്തിവൈരാഗ്യം തീർത്തതിന്റെ പേരിൽ ആറു മാസത്തെ ശമ്പളം കിട്ടാനുണ്ട്. അഭിമാനമുള്ളവർക്ക് ഈ വകുപ്പിൽ ജോലിചെയ്യാൻ കഴിയില്ല. മോട്ടിവേഷനൽ ട്രെയ്നിങ് രംഗത്തു സജീവമാകാനും തൃക്കാക്കരയിലെ ചാരിറ്റബിൾ ട്രസ്റ്റിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുമാണു തീരുമാനമെന്നും അടിമാലി വാളറ പുതുച്ചേരികുടിയിൽ അനസ് പറഞ്ഞു. അനസിന്റെ രാജിക്കത്തു ലഭിച്ചതായും ഇന്നു സർവേ ഡയറക്ടർക്കു കൈമാറുമെന്നും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളോടു പ്രതികരിക്കുന്നില്ലെന്നും സർവേ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (ഇടുക്കി) എ.എ.രാജൻ മനോരമയോടു പറഞ്ഞു.