പാണത്തൂർ∙ കളിചിരികൾ നിറഞ്ഞ സന ഫാത്തിമയുടെ വീട് രണ്ടു ദിവസമായി മൗനത്തിലാണ്. തന്റെ കുഞ്ഞേട്ടത്തിയെ കാണാതായതറിയാതെ തൊട്ടിലിൽ കിടക്കുകയാണ് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജത്തി. മകളെ കാണാത്ത ദിനം മുതൽ ഉമ്മ ഹസീന ഉറങ്ങിയിട്ടില്ല. നിമിഷനേരം കൊണ്ട് നഷ്ടമായത് ഈ വീട്ടിലെ കളിചിരികളാണ്. പട്ടുവത്തെ അങ്കണവാടിയിൽ നിന്ന് മൂന്നരയോടെ ഉമ്മേ എന്നു വിളിച്ച് വീടിനകത്തേക്കു കയറി വന്ന മകളെ കുഞ്ഞിനു മുലയൂട്ടുകയായിരുന്ന അമ്മയ്ക്ക് സ്നേഹപൂർവം സ്വീകരിക്കാനായില്ല.
വീടിനുള്ളിൽ ബാഗ് വച്ച് പുറത്തേക്കിറങ്ങിയതായിരുന്നു വീടിന്റെ പൊന്നുമോൾ. വീട്ടിലുണ്ടായിരുന്ന വല്യുമ്മ നമസ്കാര പായയിലായിരുന്നു. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുട്ടിയെ കാണാത്തതിനെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. തൊട്ടടുത്ത ഓടയിലെ കുത്തൊഴുക്കിൽ പെട്ടിരിക്കാമെന്ന് അഭ്യൂഹം പടർന്നതു മുതൽ തന്റെ മകളെ എത്രയും വേഗം തിരികെ ലഭിക്കണേ എന്ന പ്രാർഥന മാത്രമാണ് ഉമ്മയ്ക്കും ഉപ്പയ്ക്കും. സംഭവ ദിവസം മുതൽ നാട്ടുകാരും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്.
എങ്കിലും പൊന്നോമനയെ ഓർത്ത് കണ്ണീർ വാർക്കുകയാണ് സന ഫാത്തിമയുടെ മാതാപിതാക്കളായ ഇബ്രാഹിമും ഹസീനയും. വീട്ടിലെത്തുന്നവരോട് സംഭവങ്ങൾ വിവരിക്കുമ്പോൾ ഉമ്മ ഹസീനയുടെ കണ്ണിൽ വേദനയുടെ കണ്ണുനീർ നിറയും. മകളെ കാണാതായതു മുതൽ മൗനത്തിലാണ് ഉപ്പ ഇബ്രാഹിമും. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാർഥനയിലും സ്നേഹ വാക്കിലും പ്രതീക്ഷ നൽകുകയാണ് ഇവർ. മകളെ തിരിച്ചു കിട്ടുമെന്ന വിശ്വാസത്തോടെ.