പാലക്കാട് ഓങ്ങല്ലൂരിലെ അനധികൃത ആക്രിവ്യാപാരത്തിനെതിരെ ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയൽ നടപടി. ആക്രിക്കച്ചവടം നടത്തിയവരെയും സ്ഥലം ഉടമകളെയും പ്രതികളാക്കി കേസെടുത്തു. ഡെങ്കിപ്പനി ബാധിച്ച് നാലുപേർ മരിച്ചതിനു പിന്നാലെ ഒാങ്ങല്ലൂരിൽ ആക്രിവ്യാപാരം നിരോധിച്ചതാണ്. ആക്രിവസ്തുക്കൾ സൃഷ്ടിക്കുന്ന ആരോഗ്യവിപത്തിനെക്കുറിച്ചുളള മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് റവന്യൂവിഭാഗം നടപടി കർശനമാക്കിയത്.
സിആർപിസി 133 പ്രകാരമാണ് ഒാങ്ങല്ലൂരിലെ 83 ആക്രിയൂണിറ്റുകൾക്കെതിരെ സബ് ഡിവിഷനൽ മജിസ്ട്രേട്ട് എന്ന നിലയിൽ ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹ് കേസെടുത്തത്. വ്യാപാരം അവസാനിപ്പിച്ച് ആക്രിവസ്തുക്കൾ നീക്കം ചെയ്യാനുളള അവസാന സമയപരിധി ജൂലൈ 30 ന് പൂർത്തിയായിരുന്നു. നിയമലംഘിച്ച് ആക്രിവ്യാപാരം നടത്തിയവരും സ്ഥലത്തിന്റെ ഉടമകളുമാണ് ഇനി വിചാരണനടപടികൾ നേരിടേണ്ടത്. ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിൽ 44 കേസുകൾ പരിഗണിച്ചതിൽ ഒൻപത് ആക്രി യൂണിറ്റുകളിൽ ഇപ്പോഴും നിയമലംഘനം തുടരുകയാണെന്നാണ് റിപ്പോർട്ട്. ജീവനും സ്വത്തിനും ഭീഷണിയായ പ്രവൃത്തികൾ ചെയ്തതിന് പിഴയോ പിഴയും തടവും ഉൾപ്പെടെയുളള ശിക്ഷയോ പ്രതികൾക്ക് ലഭിക്കാം. ഒാങ്ങല്ലൂരിൽ കാൻസർ ഉൾപ്പെെടയുളള രോഗങ്ങൾക്ക് കാരണമാകുംവിധം ആക്രിവസ്തുക്കളിലെ ഇലക്ട്രോണിക് വേസ്റ്റ് ജലസ്രോതസുകളിൽ പടർന്നിരുന്നു. ഡെങ്കിപ്പനി ബാധിച്ച് നാലുപേർ മരിച്ചതോടെ ആക്രിവ്യാപാരത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ആക്രിവസ്തുക്കൾ കുന്നുകൂടുന്നതിലെ ആരോഗ്യവിപത്ത് മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.