നടിയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് അഭിഭാഷകനെ മാറ്റാനൊരുങ്ങുന്നു. പുതിയ അഭിഭാഷകനുമായി വീണ്ടും െഹെക്കോടതിയെ സമീപിക്കാനാണു ദിലീപിന്റെ നീക്കം. പുതിയ അഭിഭാഷകനെ കണ്ടുപിടിക്കാൻ ദിലീപ് അടുത്ത ബന്ധുക്കൾക്കു നിർദേശം നൽകിയതായി അറിയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ത്രീപീഡനക്കേസുകളിൽ സുപ്രീം കോടതിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടർന്നാണു ജാമ്യത്തിനായി ഹൈക്കോടതിയെത്തന്നെ ഒരിക്കൽകൂടി സമീപിക്കുന്നത്.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്തിയില്ല, കുറ്റകൃത്യത്തിൽ ദിലീപിന്റെ കൂട്ടാളിയായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്. എന്നാൽ, ഈ രണ്ടുകാര്യങ്ങൾക്കും നിലവിൽ പ്രസക്തി നഷ്ടപ്പെട്ടു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി സുനിൽകുമാർ (പൾസർ സുനി) ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മതമൊഴി നൽകി. അപ്പുണ്ണിയും പൊലീസിനു മൊഴിനൽകാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹർജിയെ എതിർക്കാൻ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങൾ നിർണായകമാവും.
ആദ്യം മജിസ്ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കേസ് ഡയറിയാണു വാദത്തിൽ നിർണായകമായത്. മജിസ്ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകാനുള്ള നിയമപരമായ സാഹചര്യം പ്രതിഭാഗം ഉപയോഗപ്പെടുത്താതെയാണു നേരിട്ടു ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹർജികൾ തള്ളിയപ്പോൾ പ്രതികൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ബുദ്ധിയല്ലെന്ന നിയമോപദേശമാണു ദിലീപിനു ലഭിച്ചത്. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികൾ വസ്തുതാപരമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു പൊലീസ്. പക്ഷേ, ഫോൺ എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തിൽ അവർക്കു വ്യക്തതയുമില്ല.
ഡി സിനിമാസ് പ്രവർത്തനം നിർത്തിവയ്ക്കണം
അതിനിടെ, നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നഗരസഭ കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. തിയറ്ററിനു നഗരസഭ നൽകിയ ലൈസൻസ് റദ്ദ് ചെയ്യും. ഇതുസംബന്ധിച്ച നോട്ടീസ് തിയറ്റർ അധികൃതർക്കു കൈമാറും. ഇന്നു മുതൽ തിയറ്ററിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരും. തിയറ്റർ പ്രവർത്തനത്തിന് അഞ്ച് എച്ച്പി വരെയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുവാനുള്ള അനുമതിയാണു നഗരസഭ സെക്രട്ടറിക്കു നൽകുവാൻ സാധിക്കുകയെന്ന ചട്ടം നിലനിൽക്കേ കൂടുതൽ ശേഷിയുള്ള മോട്ടോർ പ്രവർത്തിപ്പിക്കുവാൻ കൗൺസിലിന്റെ അംഗീകാരമില്ലാതെ അനുമതി നൽകിയതായി ഭരണപക്ഷം ആരോപിച്ചു. ഡി സിനിമാസ് വിഷയത്തിൽ നഗരസഭ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഇതു സംബന്ധിച്ചു വിജിലൻസിനു കത്ത് അയച്ചിട്ടില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.