ടിപി സെൻകുമാറിനെതിരായ നീക്കത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി. സെൻകുമാറിനെ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണലിൽ നിയമിക്കുന്നതിന് തടസംനിൽക്കുന്ന സർക്കാർ നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാരിന്റെ എതിർപ്പ് പരിഗണിക്കാതെ നിയമന നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സെൻകുമാര്‍ അടക്കം മൂന്നുപേരെ അഡ്മിനിസ്്ട്രേറ്റീവ് ട്രിബ്യുണല്‍ അംഗങ്ങളാക്കാൻ ശുപാർശ നൽകിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കമ്മറ്റിയാണ്. ശുപാർശ ഗവർണറും അംഗീകരിച്ചു. എന്നാലിത് കേന്ദ്രത്തിന് അയക്കാതെ സര്‍ക്കാർ വൈകിപ്പിച്ചു. ഇതിൽ ഹൈക്കോടതി ഇടപെട്ടപ്പോൾ പട്ടിക അയക്കാൻ സർക്കാർ തയ്യാറായി എന്നാൽ പിന്നാലെ മറ്റൊരു വിയോജനക്കുറിപ്പും അയച്ചു. സെൻകുമാറിനെക്കാൾ യോഗ്യരായ ഒട്ടേറെപ്പേരുണ്ട്. അതുകൊണ്ട് അവരെക്കൂടി ഉൾക്കൊള്ളിച്ച് പുതിയ പട്ടിക തയ്യാറാക്കാം, അത് കേന്ദ്രം പരിഗണിക്കണം, എന്നായിരുന്നു സർക്കാരിന്റെ ആവശ്യം. വളഞ്ഞ വഴിക്ക് നടത്തിയ ഈ നീക്കത്തിനെതിരെയാണ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സിലക്ഷന്‍ കമ്മറ്റിയും ഗവർണറും അംഗീകരിച്ച പട്ടിക അയക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്തം. അതിന്മേൽ പിന്നീട് മറ്റൊരു ഇടപെടലിനും അവകാശമില്ലെന്ന് തന്നെ ഹൈക്കോടതി ഓർമിപ്പിച്ചു. സർക്കാരിന്റെ ഈ വിയോജനക്കുറിപ്പ് പരിഗണിക്കേണ്ടെന്നും സെൻകുമാറിനെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. നിയമനാധികാരിയായ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പട്ടിക കൈമാറി മൂന്നാഴ്ചക്കകം വിവരം അറിയിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.