കെ.എസ്.ആർ.ടി.സിയിലെ ഡ്യൂട്ടി പരിഷ്കരണത്തിന് പിന്തുണ തേടി ജീവനക്കാർക്ക് എം.ഡിയുടെ കത്ത്. കടബാധ്യതകൂടി ബോധ്യപ്പെടുത്തിയാണ് എം.ജി രാജമാണിക്യം നാൽപത്തിരണ്ടായിരത്തോളം ജീവനക്കാർക്കും കത്തയച്ചത്. ഇതിനിടെ ശമ്പളവും പെൻ·ഷനും നൽകാൻ കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ തൊണ്ണൂറ്റിയാറ് കോടി രൂപ അനുവദിച്ചു.
രണ്ടുമാസമായി കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയിട്ട്. സിംഗിൾ ഡ്യൂട്ടിക്ക് പുറമെ ഒന്നര ഡ്യൂട്ടി കൂടിയായതോടെ ജീവനക്കാർക്കിടയിൽ എതിർപ്പ് ശക്തമാണ്. ഇതിന് പരിഹരിക്കാനാണ് എം.ഡി നാൽപത്തിരാണ്ടായിരത്തോളം ജീവനക്കാർക്കും നേരിട്ട് കത്തയയ്ക്കുന്നത്. പ്രതിദിനം ആറുകോടിയിലധികം നഷ്ടത്തിലൊടുന്ന കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക അവസ്ഥ കൂടി ബോധ്യപ്പെടുത്തിയാണ് കത്ത്
നഷ്ടത്തിൽ നിന്ന് കരകയറുന്നതനുസരിച്ച് പഴയഡ്യൂട്ടി സമ്പ്രദായം തിരിച്ചുകൊണ്ടുവരുമെന്നും എം.ഡി ഉറപ്പുനൽകുന്നു. കഴിഞ്ഞമാസം 130 കോടി അനുവദിച്ചതിന് പിന്നാലെയാണ് ഇത്തവണ സർക്കാർ 96 കോടി രൂപ കൂടി നൽകുന്നത്.
ശമ്പളവും ബാക്കിതുക കൊണ്ട് അരമാസത്തെയെങ്കിലു പെൻ·ഷനും കൊടുക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. നിലവിലുള്ള ഹ്രസ്വകാല വായ്പകൾ ദീർഘകാല വായ്പകളാക്കാനുള്ള നടപടികൾ തുടരുകയാണ്. ഇത് പൂർത്തിയാകുന്നതോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടലുകൾ.