യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്ന് നടൻ ദിലീപിന്റെ മാനേജർ എ.എസ്.സുനിൽരാജ് (അപ്പുണ്ണി) മൊഴി നൽകി. പൾസർ സുനിയുമായി മുൻപരിചയമുണ്ടായിരുന്നു. നടനും എംഎൽഎയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ സുനിയുമായി പരിചയമുണ്ട്. ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞതായി പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ജയിലിൽനിന്ന് പൾസർ സുനി വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്തതു പോലെ സംസാരിക്കാൻ ദിലീപ് ആവശ്യപ്പെട്ടു. സുനി തന്നോട് പറഞ്ഞതെല്ലാം ദിലീപിനെ അപ്പോൾത്തന്നെ അറിയിച്ചിരുന്നു. ജയിലിൽനിന്നയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂർ ടാക്സി സ്റ്റാൻഡിലും പോയി. എന്നാൽ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും അപ്പുണ്ണിയുടെ മൊഴിയിൽ പറയുന്നു.
2013 ൽ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ പൾസർ സുനിയുമായി അടുത്ത പരിചയമുണ്ട്. തന്റെ ഫോൺ നമ്പരും സുനിയുടെ കൈയ്യിലുണ്ടാകാം. ജയിലിൽനിന്ന് പൾസർ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പൊലീസിനോടു പറഞ്ഞു. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോ എന്ന തനിക്കറിയില്ല. സിനിമാ സെറ്റുകളിൽ ചിലപ്പോഴൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി അറിയില്ലെന്നും അപ്പുണ്ണി മൊഴി നൽകി.
ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതൽ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഇത്. ആറുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയിൽനിന്ന് മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
മുഖ്യപ്രതിയായ സുനിൽകുമാർ(പൾസർ സുനി) കുറ്റകൃത്യത്തിനു മുൻപു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റിമാൻഡിൽ കഴിയുന്ന സുനിൽ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിനു കൈമാറാൻ ജയിലിനുള്ളിൽ സുനിൽ ഏൽപിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരൻ വിഷ്ണു അയച്ചതും ഇയാൾക്കാണ്.