മാധ്യമ പ്രവർത്തകർക്കു നേരെയുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിലും, ക്രമസമാധാന പ്രശ്നത്തിൽ ഗവർണർ ഇടപെടാനുണ്ടായ സാഹചര്യത്തിലും സി പി എം കേന്ദ്ര നേതൃത്വത്തിലെ യച്ചൂരി വിഭാഗത്തിന് കടുത്ത അതൃപ്തി. മുഖ്യമന്ത്രിയുടെ രോഷപ്രകടനം ഒഴിവാക്കാമായിരുന്നു. ഗവർണർ ഇടപെട്ടാണ് സർവ്വകക്ഷി യോഗവും ഉഭയകക്ഷി ചർച്ചകളും നടക്കുന്നത് എന്ന പ്രതീതിയുണ്ടായത് ശരിയായില്ലെന്നുമാണ് യച്ചൂരി പക്ഷത്തിന്റെ നിലപാട്. രോഷപ്രകടനം ശരിയല്ലെന്ന അഭിപ്രായമുണ്ടെങ്കിലും വിമർശനം വേണ്ടെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളും അക്രമസംഭവങ്ങളും ദേശീയ തലത്തിൽ തന്നെ കേരള സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് നടത്തിയ രോഷപ്രകടനം സ്ഥിതി കൂടുതൽ വഷളാക്കിയെന്നാണ് സീതാറാം യച്ചൂരി പക്ഷത്തിന്റെ വിലയിരുത്തൽ. കാര്യങ്ങൾ മുഖ്യമന്ത്രി കുറേകൂടി സംയമനത്തോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണുള്ളത്. മാധ്യമ പ്രവർത്തരോടുള്ള രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് സി പി എം കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിനിടെ ഗവർണർ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയതോടെ സമാധാനാന്തരീക്ഷമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഗവർണർ മുൻകൈയെടുത്താണ് നടക്കുന്നതെന്ന പ്രതീതിയാണുണ്ടായത്.ഗവർണർ വിളിപ്പിച്ചപ്പോൾ മുഖ്യമന്ത്രി പോകരുതായിരുന്നു. ഗവർണർ ഇടപെടുന്നതിനും മുൻപ് തന്നെ സർവകക്ഷി യോഗവും ഉഭയകക്ഷി യോഗവും വിളിക്കണമായിരുന്നുവെന്നും യച്ചൂരി വിഭാഗം വാദിക്കുന്നു. മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തോട് വിയോജിപ്പുണ്ടെങ്കിലും വിമർശനം വേണ്ടെന്നാണ് പിണറായിക്കൊപ്പം നിൽക്കുന്ന കാരാട്ട് പക്ഷം പറയുന്നത്. മുഖ്യമന്ത്രി ഗവർണറെ കണ്ടതിൽ തെറ്റോ, അസ്വാഭാവികതയോ ഇല്ല. ഗവർണറുടെ ഭാഗത്തു നിന്നും മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടെങ്കിൽ മാത്രം എതിർത്താൽ മതിയെന്നും കാരാട്ട് വിഭാഗം വ്യക്തമാക്കുന്നു.
പരിസ്ഥിതി വിഷയങ്ങളിടക്കം പിണറായി സർക്കാരിനെതിരെ വിഎസ് അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതികൾ പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യാനിരിക്കെ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളും, മുഖ്യമന്ത്രിയുടെ രോഷപ്രകടനവും പിബിയുടെ പരിഗണയ്ക്കു വരും