ദിലീപ് ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചെന്ന് സംസ്ഥാന ലാന്‍ഡ് ബോർഡ് കണ്ടെത്തി. അഞ്ചു ജില്ലകളിൽ ദിലീപിനും കുടുംബത്തിനും 21.67 ഏക്കർ ഭൂമിയുണ്ട്. അധികമുള്ള ആറേക്കർ ഭൂമി പിടിച്ചെടുക്കാമോ എന്ന് ലാൻഡ് ബോർഡ് പരിശോധിക്കുന്നു. റവന്യൂ, റജിസ്ട്രേഷൻ, സർവെവകുപ്പുകളോട് ലാന്‍ഡ് ബോർഡ് സെക്രട്ടറി റിപ്പോർട്ട് ആവശ്യപ്പെട്ടു.
കോട്ടയം , ആലപ്പുഴ, എറണാകുളം , തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് ദിലീപിനും കുടുംബത്തിനും ഭൂമിയുള്ളത്. ഭൂപരിഷ്ക്കരണ നിയമം അനുസരിച്ച് ഒരു അണുകുടുംബത്തിന് 15 ഏക്കർമാത്രമെ കൈവശം വെക്കാനാവൂ. എന്നാൽദിലീപിന് 21. 67 ഏക്കർഭൂമിയാണ് അഞ്ച് ജില്ലകളിലായുള്ളത്. ഇത് ഭൂപരിഷ്ക്കരണ നിയമത്തിന്റെ ലംഘനമാണ്. അനുവദനീയമായതിലും 6.67 ഏക്കർ അധികം ഭൂമിയാണ് ദിലീപ് കൈവശം വെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച റജിസ്ട്രേഷൻ, സർവെ, റവന്യൂ രേഖകൾ ഉടൻഹാജരാക്കാന്‍ ലാൻഡ് ബോർഡ് സെക്രട്ടറി നിർദ്ദേശം നൽകി. ജില്ലാ കലക്ടർമാർ ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകണം. തൊടുപുഴയിലെ വെള്ളിയാമറ്റത്തുള്ള നാലേക്കറാണ് ഇക്കൂട്ടത്തിൽ ഏറ്റവും വിസ്തൃതിയുള്ള ഭൂമി. ഭൂമി കൈമാറ്റം, പോക്കുവരവ്, പണം കൈമാറിയത് എന്നിവയെ കുറിച്ചും റവന്യൂ ഉദ്യോഗസ്ഥർവിവരം ശേഖരിക്കുന്നുണ്ട്. കലക്ടർമാരുടെ റിപ്പോർട്ട് പരിശോധിച്ചശേഷം അധികഭൂമി പിടിച്ചെടുക്കുന്നതിനെ കുറിച്ച് റവന്യൂ വകുപ്പ് തീരുമാനമെടുക്കും. അതേസമയം പൊലിസീന്‍റെ നിസഹകരണം മൂലം ദിലീപിനെതിരായ എന്‍ഫോഴ്സ്മെന്റ് അന്വേഷണം വഴിമുട്ടി. രണ്ടാഴ്ചമുന്‍പ് എഫ്.ഐ.ആര്‍ അടക്കമുളള രേഖകള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയില്ല. രേഖകള്‍ കിട്ടാത്തതിനാല്‍ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.