നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അതേസമയം പൾസർ സുനിക്ക് കത്ത് എഴുതി നൽകിയ വിപിൻ ലാലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
നടൻ ദിലീപ് അറസ്റ്റിലായതിന് ശേഷം അപ്പുണ്ണിയെ ആരും കണ്ടിട്ടില്ല. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും തിരഞ്ഞെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി അപ്പുണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു മുൻകൂർ ജാമ്യം തള്ളിയ കോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തിൽ അപ്പുണ്ണി ഇന്നു തന്നെ ഹാജരാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് ഇയാൾ ഒളിവിൽ പോയത്.
ദിലീപ് പൾസർ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പൾസർ ദിലീപിനെ ഫോൺവിളിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നത് അപ്പുണ്ണിയാണ്. അതുകൊണ്ട് തന്നെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാനേജരിൽ നിന്ന് അറിയാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നിലവിൽ ഈ കേസിൽ അപ്പുണ്ണി പ്രതിയല്ല. കേസിലെ ഒന്‍പതാം പ്രതി വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട് സംസാരിച്ചിതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനുണ്ട്.