നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിനു വീണ്ടും നിയമോപദേശം. ജയിലിൽ എത്തിയ അഭിഭാഷകനുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. ജാമ്യത്തിനായി ഉടൻ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നാണു ദിലീപിന്റെ തീരുമാനം. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മതി അടുത്ത നടപടി എന്നാണു ദിലീപിനു കിട്ടിയ നിയമോപദേശമെന്ന് അറിയുന്നു.
അതിനിടെ, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, കാവ്യയുടെ അമ്മ ശ്യാമള എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു ഒന്നും തുറന്നുപറയാത്തതിനാൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നു അന്വേഷണസംഘം സൂചന നൽകി. ദിലീപിന്റെ മാനേജർ സുനിൽരാജിന്റെ (അപ്പുണ്ണി) ഒളിയിടത്തെക്കുറിച്ചും പൊലീസിനു രഹസ്യവിവരം ലഭിച്ചു. നിലമ്പൂർ നാടുകാണിച്ചുരത്തിനു സമീപം തമിഴ്നാട് അതിർത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണു പൊലീസിനു വിവരം ലഭിച്ചത്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്.