നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഇനി ജയിലിൽനിന്ന് പുറത്തിറക്കിയേക്കില്ല. ദിലീപിന്റെ റിമാൻഡ് നീട്ടുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വീഡിയോ കോൺഫറൻസിങ് വഴിയാക്കാൻ കോടതി പൊലീസിന് അനുമതി നൽകി. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ അപേക്ഷയിലാണ് അങ്കമാലി കോടതിയുടെ തീരുമാനം. വീഡിയോ കോൺഫറൻസിങ് സംവിധാനം ഒരുക്കാനായില്ലെങ്കിലേ നാളെ കോടതിയിൽ ഹാജരാക്കൂ.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ തെളിവെടുക്കാൻ കൊണ്ടുവന്നപ്പോഴും കോടതിയിൽ ഹാജരാക്കിയപ്പോഴും കാഴ്ചകാണാൻ ഇതേപോലെ ആൾക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള സുരക്ഷാപ്രശ്നം ഒഴിവാക്കാനാണ് പൊലീസിൻറെ പുതിയ നടപടി. ദിലീപിൻറെ ആദ്യ റിമാൻഡ് കാലാവധി നാളെ കഴിയുന്നതിനാൽ വീണ്ടും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് റിമാൻഡ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വീഡിയോ കോൺഫറൻസിങ് വഴി നടത്താൻ പൊലീസ് അനുമതി തേടിയത്. കോടതി ഇത് അംഗീകരിച്ചു. വീഡിയോ കോൺഫറൻസിങിനുള്ള സംവിധാനങ്ങൾ ജയിൽ അധികൃതരുടെ സഹായത്തോടെ കോടതിയിൽ ഒരുക്കും. എന്നാൽ ദിലീപിനെ പാർപ്പിച്ചിരിക്കുന്ന ആലുവ സബ് ജയിലിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ പ്രവർത്തനരഹിതമാണ്. ഇത് ശരിയാക്കുന്നതും വീഡീയോ കോൺഫറൻസിങ് ഉള്ള വിയ്യൂർ ജയിലിലേക്ക് ദിലീപിനെ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.
ജയിലിൽ നിന്ന് പുറത്തിറക്കുന്നത് ഒഴിവാക്കിയാൽ ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുന്നത് തടയാനാകുമെന്നും പൊലീസ് കണക്കുകൂട്ടുന്നുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന പിസി ജോർജ് എംഎൽഎയുടെ ആരോപണവും പൊലീസ് അന്വേഷിക്കും. ഇതിൽ തെളിവുണ്ടെന്ന അവകാശവാദത്തെ തുടർന്ന് പി.സി ജോർജിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.