പാലക്കാട് ∙ ആറങ്ങോട്ടുകുളമ്പിൽ കൊലവിളി നടത്തിയ കാട്ടാനകൾ 12 മണിക്കൂർ ജനവാസമേഖലയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയെങ്കിലും നാട്ടുകാരുടെയും വനംവകുപ്പിന്റെയും സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. കടുക്കാംകുന്നം–വാരണി റോഡിൽ അക്കരക്കാട്ടിലായിരുന്നു ഇന്നലെ കാട്ടാനകളുടെ പരാക്രമം. മൂന്നു വശവും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിനു നടുവിലെ തെങ്ങിൻ തോപ്പിൽ നിലയുറപ്പിച്ച് ഇടയ്ക്കിടെ പുറത്തേക്കു കുതിക്കാൻ ഒരുങ്ങിയ കാട്ടാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചുറ്റിലും നിന്നു പകൽ മുഴുവൻ അവിടെ തന്നെ ‘തളച്ചു’. രണ്ടു കാട്ടാനകൾ ഇന്നലെ ഏഴു മുതലാണു അക്കരക്കാട്ടിൽ പരാക്രമം തുടങ്ങിയത്.
കോരയാർ പുഴയുടെ സമീപം വഴി എത്തിയ കാട്ടാനകൾ സമീപത്തെ കൃഷിയിടത്തിലൂടെ വാരണി റോഡിലേക്കു കയറാൻ ശ്രമിച്ചു. പുഴയ്ക്കു സമീപത്തെ കൃഷിയിടത്തിലേക്കു വരികയായിരുന്ന കർഷകരെ കണ്ടതോടെ ആനകൾ സമീപത്തുള്ള തെങ്ങിൻ തോപ്പിൽ കയറി നിലയുറപ്പിച്ചു. വിവരം അറിഞ്ഞു വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തോപ്പിനു 200 മീറ്റർ മാറി വടക്കുഭാഗത്ത് വാരണി റോഡിൽ അക്കരക്കാട്, പടിഞ്ഞാറു ഭാഗത്ത് കടുക്കാംകുന്നം, തെക്കു ഭാഗത്ത് ചൊളോട് മേഖലകളിലായി നൂറു കണക്കിനു കുടുംബങ്ങളാണു താമസിക്കുന്നത്. ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ ഉണ്ടാകാവുന്ന അപകടങ്ങൾ മുൻകൂട്ടി കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനകളെ തോപ്പിൽ നിന്നു പുറത്തിറങ്ങാൻ അനുവദിച്ചില്ല.
പുറത്തേക്കിറങ്ങുന്നതു തടയാൻ പടക്കവും തോക്കും കരുതിയിരുന്നു. ഓരോ തവണ ആനകൾ പുറത്തേക്ക് എത്തുമ്പോഴും വനം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ശബ്ദം ഉണ്ടാക്കിയും മറ്റും തോപ്പിലേക്കു തന്നെ മടക്കി. കൊട്ടേക്കാട് സെക്‌ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്.രമേശൻ, എ.ബി.ഷിനിൽ, അമൃത് കരുൺ, കലാധരൻ, സംഘത്തിലെ സിവിൽപൊലീസ് ഓഫിസർമാരായ ശിവദാസൻ, മുനീർ എന്നിവരടങ്ങിയ സംഘമാണ് കാട്ടാനകളെ തോപ്പിൽ തന്നെ തളച്ചത്. സെക്‌ഷൻ ഫോറസ്റ്റർ ജയചന്ദ്രനും സ്ഥലത്തെത്തിയിരുന്നു. ആറങ്ങോട്ടുകുളമ്പിൽ നിന്ന് പടലിക്കാട്, കുനുപ്പുള്ളി പാലം, വാരണി വഴിയാണ് കാട്ടാനകൾ എത്തിയത്. ആനകൾ ജനവാസമേഖലയിലേക്ക് ഓടിക്കയറിയാലുണ്ടാകുന്ന അപകടം ഓർത്താണ് തുരത്തൽ നടപടി രാത്രിയിലേക്കു മാറ്റിയത്. വൈകിട്ട് ഏഴിനു ശേഷം ജനസഞ്ചാരം ഒതുങ്ങിയതോടെ പടക്കംപൊട്ടിച്ചു കാട്ടാനകളെ തുരത്തി. സമീപത്തുള്ള വിജയകുമാരൻ, രാജൻ എന്നിവരുടെ കൃഷിയും ആനകൾ നശിപ്പിച്ചു.ഇതിനിടെ പരിസരങ്ങൾ മലമ്പുഴ പൊലീസ് മൈക്ക് വഴി ജാഗ്രതാ നിർദേശവും നൽകി.
രണ്ടിൽ ഒന്ന് ഭീമൻ ആന
പാലക്കാട് ∙ ആറങ്ങോട്ടുകുളമ്പ്, അക്കരക്കാട്, കൊട്ടേക്കാട്, വേനോലി മേഖലകളിൽ കൊലവിളിയുമായി പാഞ്ഞടുക്കുന്ന രണ്ടു കാട്ടാനകളിൽ ഒരു കൊമ്പന്റെ ആകാരം ഭയപ്പെടുത്തുന്നതാണെന്നു വനംവകുപ്പും നാട്ടുകാരും. ഇത്രയും വലിയ കാട്ടാനയെ സമീപകാലത്തൊന്നും കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കൂടെയുള്ള കൊമ്പനു സാധാരണ വലിപ്പമേ ഉള്ളൂ.
കർഷകൻ വിതയ്ക്കും കാട്ടാന കൊയ്യും
പാലക്കാട് ∙ മഴ പെയ്ത് കാട്ടിനുള്ളിൽ യഥേഷ്ടം വെള്ളവും തീറ്റയും ലഭ്യമായിട്ടും കാട്ടാനകൾ കാടുകയറാത്തതിനു പിന്നിലെ നാട്ടിലെ ഭക്ഷണസമൃദ്ധിയെന്നു വനംവകുപ്പ്. കാട്ടിനുള്ളിൽ മുളയും തണ്ടും വള്ളികളും തേക്കിന്റെ തോലും മറ്റും തിന്നുന്ന കാട്ടാനകൾക്ക് നാട്ടിൽ വാഴ, തെങ്ങ്, കവുങ്ങ്, ചക്ക, മാങ്ങ, പനമ്പഴം ഉൾപ്പെടെ വിഭവങ്ങൾ ലഭ്യമാണ്. ഇതാണ് കാട്ടാനകൾ വീണ്ടും വീണ്ടും നാട്ടിലിറങ്ങാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വാഴയുടെ ഉണ്ണിത്തണ്ണും തെങ്ങിന്റെ കൂമ്പും കാട്ടാനകൾക്ക് ഇഷ്ടഭക്ഷണമാണ്. ഉൾകാടുകയറി ഭക്ഷണം തേടുന്ന കാട്ടാനകൾ നാട്ടിലെത്തി കർഷകൻ നട്ടുവളർത്തിയ വാഴയും നെല്ലും മറ്റും മെയ്യനങ്ങാതെ തിന്നുമെതിക്കുമ്പോൾ കൃഷിക്കാരുടെ നഷ്ടം നാൾക്കു നാൾ കൂടി വരികയാണ്. കാട്ടാനകളെ തടയാൻ വനംവകുപ്പിനും സാധിക്കുന്നില്ല.
സ്നേഹജ്വാല ഭവനത്തിലെ അന്തേവാസികളെ വിറപ്പിച്ചു
പാലക്കാട് ∙ അശരണർക്ക് അഭയം നൽകുന്ന കൊട്ടേക്കാട് സ്നേഹജ്വാല ഭവനത്തിലെ അന്തേവാസികളെ ജീവ ഭയത്തിലാഴ്ത്തി കാട്ടാനകളുടെ പരാക്രമം. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മൂന്നു കാട്ടാനകൾ സ്നേഹജ്വാല ഭവനത്തിലും സമീപത്തെ നവജീവൻ കോൺവന്റിലും തൊട്ടടുത്ത പാടങ്ങളിലും നാശം വിതച്ചത്. റോഡിലൂടെ എത്തിയ കാട്ടാനകൾ അവിടെ നിന്നു തന്നെ സ്നേഹജ്വാല ഭവനത്തിലെ വാഴകൾ നശിപ്പിച്ചു. തങ്കച്ചന്റെ നേതൃത്വത്തിലുള്ള സ്നേഹജ്വാലയിൽ അറുപത് അന്തേവാസികളുണ്ട്. ആരോരും ഇല്ലാതെ റോഡിൽ അലയുന്നവരെ പൊലീസ് പോലും ഇവിടെയാണ് എത്തിക്കുന്നത്. ശബ്ദം കേട്ട് തങ്കച്ചൻ ഉൾപ്പെടെയുള്ളവർ പുറത്തെത്തി കാട്ടാനകളെ ഓടിച്ചു. ഇതോടെ സമീപത്തുള്ള നവജീവൻ കോൺവന്റിലേക്കു കുതിച്ച കാട്ടാനകൾ അവിടുത്തെ മതിൽ മുഴുവൻ തകർത്തു. നാലിടത്താണു മതിൽ പൊളിച്ചത്.
സമീപവാസികൾ എത്തി ഇവിടെ നിന്നു കാട്ടാനകളെ തുരത്തിയതോടെ സമീപത്തുള്ള കൃഷിസ്ഥലത്തായി പരാക്രമം. വേലായുധൻ എന്ന കർഷകൻ പാട്ടത്തിനെടുത്തു നടത്തുന്ന നെൽകൃഷിയിൽ ഭൂരിഭാഗവും മൂന്നു കാട്ടാനകളടങ്ങിയ കൂട്ടം നശിപ്പിച്ചു. പരിസരത്ത് ഒട്ടേറെ വീടുകൾ ഉണ്ട്. ഇതുവഴിയാണു കാട്ടാനകൾ വന്നതും പോയതും. സ്നേഹജ്വാലയ്ക്കു നേരെ ഇതിനു മുൻപും ഒട്ടേറെത്തവണ കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പരിസരത്തു സൗരോർജവേലി സ്ഥാപിക്കണമെന്ന് അന്തേവാസികളടക്കം ഒട്ടേറെത്തവണ ജില്ലാ ഭരണകൂടത്തിനും വനംവകുപ്പിനും ഇതര വകുപ്പുകൾക്കും അപേക്ഷ നൽകിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
കാട്ടാന ആക്രമണം: വനംവകുപ്പിനെതിരെ സിപിഎം
പാലക്കാട് ∙ മലമ്പുഴ മണ്ഡലത്തിലുൾപ്പെടെ തുടരുന്ന കാട്ടാന ആക്രമണം ഫലപ്രദമായി തടയാൻ വനംവകുപ്പ് ഗൗരവമായി ശ്രമിക്കുന്നില്ലെന്നു സിപിഎം ജില്ലാ കമ്മിറ്റി. വനാതിർത്തികളിൽ നിന്നു വളരെ ദൂരത്തുള്ള ജനവാസമേഖലകളിൽ വരെ കാട്ടാനശല്യവും നാശനഷ്ടവും പതിവായി. മുണ്ടൂർ, പുതുപ്പരിയാരം, മലമ്പുഴ, കൊട്ടേക്കാട്, പുതുശ്ശേരി മേഖലകളിൽ കാട്ടാന ആക്രമണം നിത്യസംഭവമാണ്. ആറങ്ങോട്ടുകുളമ്പിൽ സ്വാമിനാഥൻ ഉൾപ്പെടെ നാലു പേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കാട്ടാനശല്യം തടയാനും കൃഷി നശിച്ചവർക്കു പരമാവധി വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാനും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടിവേണം. ശല്യക്കാരായ രണ്ടു കാട്ടാനകളെ മയക്കുവെടി വച്ച് പിടികൂടി ഉൾക്കാട്ടിലോ വിദൂര വനങ്ങളിലോ കൊണ്ടുപോയി വിടാൻ ജില്ലാ കലക്ടർ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു.