കഴിഞ്ഞ വർഷം കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗൺസിൽ വേളയിൽ വ്യാജ രസീത് ഉപയോഗിച്ചു നേതാക്കൾ കോടികൾ പിരിച്ചു സ്വന്തം കീശയിലാക്കിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, കേന്ദ്രനേതൃത്വം ബന്ധപ്പെട്ട നേതാക്കളോടു വിശദീകരണം തേടും. സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതലയുണ്ടായിരുന്ന ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരൻ എന്നിവരോടാണു ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം ലാൽ വിശദീകരണം തേടുക. കശ്മീരിലായിരുന്ന ബി.എൽ.സന്തോഷിനോട് അടിയന്തരമായി ഡൽഹിയിലെത്താനും റാം ലാൽ ആവശ്യപ്പെട്ടു.
വ്യാജ രസീത് ഉപയോഗിച്ചുള്ള പിരിവിനെക്കുറിച്ചു പരാതി ലഭിച്ചതിനെ തുടർന്നു കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തിയാണു തെളിവുകൾ ശേഖരിച്ചത്. നേരത്തേ സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെ തുടർന്നു സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചെങ്കിലും ആരോപണം ഒതുക്കിത്തീർത്തിരുന്നു.
ഇതിനെ തുടർന്നാണു ജില്ലയിലെ ചില നേതാക്കൾ കേന്ദ്രത്തെ നേരിട്ടു സമീപിച്ചത്. കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തി. പിരിവിൽ കോഴിക്കോടു ജില്ലയിലെ ബിജെപി നേതാക്കളുടെ പങ്കും വ്യക്തമായിട്ടുണ്ട്. 10,000 മുതൽ 50,000 രൂപ വരെ വ്യാപാരികളിൽനിന്നു വ്യാജ രസീതു നൽകി വാങ്ങി. വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയിൽ നിന്നു ലഭിച്ച രേഖകളാണു കേന്ദ്രത്തിന്റെ അന്വേഷണത്തിൽ നിർണായകമായത്. സംസ്ഥാന സമിതി അംഗം എം. മോഹനനാണു രസീത് അച്ചടിക്കാൻ പ്രസിനെ സമീപിച്ചതെന്നും മൊഴി ലഭിച്ചിട്ടുണ്ട്.