മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ തന്റെ പേര് വലിച്ചിഴച്ചെന്ന പരാതിയുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് കേന്ദ്ര നേതൃത്വത്തെ സമീപിക്കും. നാളെചേരുന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിലും രമേശ് ഇതേ പരാതി ഉന്നയിക്കും. പാർട്ടി അന്വേഷണസമിതി റിപ്പോർട്ട് ചോർന്നത് സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് വഴിയാണെന്ന ആരോപണം മുൻസംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ നിഷേധിച്ചു
പാർട്ടിയിലെ ചിലർ വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് എം.ടി.രമേശിന്റെ പാരതി. ഉൾപ്പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർച്ചക്കുപിന്നിലും ഇതേലക്ഷ്യം തന്നെ ഇക്കാര്യങ്ങൾ രമേശ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ അറിയിക്കും. കെ.പി. ശ്രീശൻ സമിതി റിപ്പോർട്ട് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ എം.ഗണേഷ് , കെ. സുഭാഷ് , കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർക്കാണ് നൽകിയത്. ഇതിൽ മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനോട് അടുപ്പമുള്ള സുഭാഷ് വഴിയാണ് റിപ്പോർട്ട് ചോർന്നതെന്ന് ആരോപണം ഉയർന്നിരുന്നു. മുരളീധരൻ ഇക്കാര്യം നിഷേധിച്ചു.
ശ്രീശൻ സമിതിയുടെ റിപ്പോർട്ട് ചോർന്നതിനെക്കുറിച്ചും കോഴവിവാദത്തെക്കുറിച്ചും സംഘടനതലത്തിൽ പുതിയൊരു അന്വേഷണ കമ്മിഷനെ കുമ്മനം നിയോഗിക്കുമെന്നാണ് അറിയുന്നത്