കേരളത്തിൽ സ്വകാര്യ കമ്പനികൾ കയ്യേറിയ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള നടപടിക്കെതിരെ സിപിഎം രംഗത്ത്. സർക്കാരിനെയും എൽഡിഎഫിനെയും അറിയിക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വിഷയം എൽഡിഎഫ് യോഗത്തിൽ ചർച്ചചെയ്യാനും തീരുമാനം.
പീരുമേട് എസ്റ്റേറ്റ് അനധികൃതമായി കൈവശപ്പെടുത്തിയ 6217 ഏക്കർ ഭൂമി ഏറ്റെടുക്കാൻ, സ്പെഷൽ ഒാഫീസർ എം.ജി.രാജമാണിക്യമാണ് ഉത്തരവിട്ടത്. 15 ദിവസത്തിനകം തോട്ടം ഒഴിയാൻ ഉടമകൾക്ക് നോട്ടിസും നൽകി. വിദേശ കമ്പനികളും പൗരൻമാരും കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. വൈദ്യുതി മന്ത്രി എം.എം.മണിയാണ് നടപടിക്കെതിരെ ആദ്യം രംഗത്തുവന്നത്. യാഥാർഥ്യ ബോധമില്ലാത്ത തീരുമാനമെന്നായിരുന്നു മന്ത്രിയുടെ വിമർശനം.
സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കിയ മണിയെ പിന്തുണച്ച് പാർട്ടി സംസ്ഥാന സെക്രട്ടറിതന്നെ രംഗത്തെത്തി സിപിഎമ്മും എൽഡിഎഫും അറിയാതെ ഉത്തരവിറക്കിയതിലെ അമർഷം കോടിയേരി ബാലകൃഷ്ണൻ മറച്ചുവെച്ചില്ല. റവന്യൂ വകുപ്പിനെ ഉന്നംവെച്ചുള്ള സിപിഎം നീക്കം വരും ദിവസങ്ങളിൽ എൽഡിഎഫിലും പൊട്ടിത്തെറിക്ക് ഇടയാക്കും.