തിരുവനന്തപുരം∙ ഇരുപത്തിയഞ്ചു വർഷം മുമ്പു പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി തിരിച്ചെത്തി. മട്ടാഞ്ചേരി സ്വദേശിയായ നാസർ(54) ആണു കാൽ നൂറ്റാണ്ടിനുശേഷം തിരികെ എത്തിയത്. 1991ൽ ആണ് ‘അബു കൊലക്കേസി’ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു നാസർ ജയിലിലായത്. രണ്ടു വർഷത്തിനുശേഷം ഇയാൾക്കു പരോൾ ലഭിച്ചു. ഒരു മാസം കഴിഞ്ഞു തിരിച്ചു കയറുന്നതിനു പകരം മുംബൈയിലേക്കു കടക്കുകയായിരുന്നു.
പരോൾ കാലാവധി കഴിഞ്ഞിട്ടും തിരികെ വരാതെ ഇയാൾ പലയിടങ്ങളിൽ ചുറ്റിസഞ്ചരിച്ചു. ഇതിനിടയിൽ ജീവിതമാർഗം തേടി കടൽകടന്നു സൗദി അറേബ്യയിലെത്തി. 11 വർഷം അവിടെ ചെലവഴിച്ചു. നിതാഖത്ത് നിയമം കർശനമാക്കിയതോടെയാണു നാസർ സൗദിയിൽനിന്നു തിരികെ പോന്നത്. തുടർന്നു നാട്ടിലെത്തി വിവധ സ്ഥലങ്ങളിൽ കഴിഞ്ഞു.
നാസർ നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇയാൾക്ക് അർബുദം പിടിപെട്ടു. അവിവാഹിതനായ നാസറിനെ നോക്കാൻ ആരുമില്ലാതെയായി. ചികിൽസയും പൊലീസ് അന്വേഷണവും കൂടിയായതോടെ നിൽക്കക്കള്ളിയില്ലാതെ തിരികെ ജയിലിലെത്തുകയായിരുന്നു.