കഞ്ചാവുമായി പിടിക്കപ്പെട്ട യുവാവിനെ എക്സൈസ് സംഘം ചോദ്യം ചെയ്യുന്നതിനിടെ യുവാവിന്റെ ഫോണിലേക്കു ബെംഗളൂരുവിൽ നിന്നൊരു കോൾ വന്നു. വൈദ്യശാസ്ത്രം പഠിക്കുന്ന കോഴിക്കോടു സ്വദേശിയായ പെൺകുട്ടിയാണ് ഫോണിന്റെ മറുതലയ്ക്കൽ. ചിരകാല സുഹൃത്തിനോടെന്ന പോലെ യുവാവിനോടു സംസാരിച്ച ശേഷം പെൺകുട്ടി ചോദിച്ചു, ‘മരുന്നുണ്ടോ?’ ഉണ്ട്, എന്താ വിശേഷം എന്നു യുവാവിന്റെ മറുചോദ്യം. പെൺകുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘ഒന്നൂല്ലടാ, മറ്റന്നാൾ എന്റെ കല്യാണനിശ്ചയമാണ്.
ഒന്നുഷാറാകാനാണ്..’ വിവാഹനിശ്ചയം ഉഷാറാക്കാൻ പെൺകുട്ടി ചോദിക്കുന്നത് കെറ്റമിൻ എന്ന മാരക രാസ ലഹരിമരുന്നാണ്! ശസ്ത്രക്രിയയ്ക്കു വിധേയരാക്കുന്ന രോഗികൾക്ക് അനസ്തീസിയയായി ഉപയോഗിക്കുന്ന വിധം അതീവ മാരക രാസപദാർഥം. ലഹരിയുടെ പുതിയ മരണപാതകളിലൊന്നു മാത്രമാണിവ. തൃശൂരിൽ കഴിഞ്ഞ ദിവസം പിടിച്ച എൽഎസ്ഡിയുടെ മറ്റൊരു പതിപ്പ്. ഒരുവട്ടം ഉപയോഗിച്ചാൽ പോലും അടിമയാക്കുന്ന വിഷം. പലതരത്തിലാണ് ഇവയുടെ ഉപയോഗം.
∙ ബ്രൗൺ ഷുഗറൊക്കെ ‘ഔട്ട് ഡേറ്റഡ്’
ലഹരി മരുന്നെന്നു കേൾക്കുമ്പോൾ ബ്രൗൺ ഷുഗർ, കൊക്കെയിൻ, ഹെറോയിൻ തുടങ്ങിയ പേരുകളാണു പലർക്കും ഓർമവരിക. ലഹരി പ്രദാനം ചെയ്യുന്ന ഇലകളിൽനിന്നും ചെടികളിൽനിന്നും സംസ്കരിച്ചെടുക്കുന്ന ഇത്തരം ‘പ്രകൃതിദത്ത’ ലഹരിവസ്തുക്കൾ പൂർണമായി വിപണി വിട്ടിരിക്കുന്നു. കൃത്രിമമായി സൃഷ്ടിക്കുന്ന മാരക രാസപദാർഥങ്ങൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്. വിദേശത്തുനിന്നു കടത്തിക്കൊണ്ടു വരുന്ന പതിവൊക്കെ നിന്നു. ഇന്ത്യയിൽ വ്യവസായിക ആവശ്യങ്ങൾക്കായി നിർമിക്കുന്ന രാവസ്തുക്കൾ ദുരുപയോഗം ചെയ്യപ്പെട്ടാണു പുതിയ തലമുറ ലഹരിവസ്തുക്കളായി മാറുന്നത്. എംഡിഎംഎ, എൽഎസ്ഡി, കെറ്റമിൻ തുടങ്ങിയവയൊക്കെ ഉദാഹരണം. ആംപ്യൂളുകൾ, വട്ടുഗുളികകൾ എന്നിവയൊക്കെ ഇക്കൂട്ടത്തിൽ നിസാരന്മാർ. വെള്ളത്തിൽ കലക്കിയാണു പല വസ്തുക്കളുടെയും ഉപയോഗം. ∙ ഡോസ് കൂടിയാൽ മരണം
വ്യവസായിക– വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കുന്ന രാസവസ്തുക്കളാണു കെറ്റമിനും ഫെന്റനൈൽ സിട്രേറ്റുമൊക്കെ. പെയിന്റ് നിർമാണം മുതൽ മൃഗരോഗങ്ങൾക്കുള്ള മരുന്നു നിർമാണത്തിനു വരെ ഇവ ഉപയോഗിക്കുന്നു. ഓവർഡോസ് ഉള്ളിലെത്തിയാൽ തൽക്ഷണം മരണമാകും ഫലം.
ശാസ്ത്രീയ നിഗമനങ്ങൾ പ്രകാരം ഇത്തരം രാസപദാർഥങ്ങൾ ‘.002’ ഗ്രാം ആണ് ഒരു മനുഷ്യന്റെ ശരീരത്തിനു താങ്ങാനാകുന്ന പരമാവധി ശേഷി. ഇതിനപ്പുറം കടന്നാൽ മരണം വരെ സംഭവിക്കാം. കാൻസർ രോഗികൾക്കു വേദനസംഹാരിയായും ശസ്ത്രക്രിയകളിൽ അനസ്തീസിയയായും ഇവ നിയന്ത്രിതമായി ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം പിടികൂടിയ എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരക രാസപദാർഥങ്ങൾ ഇക്കൂട്ടത്തിൽപ്പെട്ടവയാണ്. ∙ ബീയർ കഴിക്കാൻ പേടിക്കണം
സ്വകാര്യ ക്ലബുകളിലും ഫ്ലാറ്റുകളിലും നടക്കുന്ന പാർട്ടികളുടെ മുഖ്യ ആകർഷണമാണു നുരഞ്ഞു പൊന്തുന്ന ബീയർ ഗ്ലാസുകൾ. ചില പെൺകുട്ടികൾ ഭയമില്ലാതെ കഴിക്കുന്ന ഏക ലഹരിവസ്തു ബീയർ ആണ്. പക്ഷേ, ഇത്തരം കൂട്ടായ്മകളിലെ ബീയർ പാർട്ടികൾ ഇനി സൂക്ഷിക്കണം. ഗ്ലാസിൽ അസാധാരണമാംവിധം ബീയർ നുരഞ്ഞു പൊന്തുന്നതു കെറ്റമിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.
‘റേപ് ഡ്രഗ്’ വിഭാഗത്തിലെ പ്രധാനികളിലൊന്നാണു കെറ്റമിൻ. ഗ്ലാസിലേക്കു ബീയർ പകരാൻ ചുമതലപ്പെടുത്തിയ ആളാകും പാർട്ടികളിൽ ഇവ പ്രയോഗിക്കുക. ഇയാളുടെ വിരൽത്തുമ്പിലെ നഖത്തിനുള്ളിൽ കെറ്റമിൻ പുരട്ടിയിട്ടുണ്ടാകും. ഗ്ലാസിലെ ബീയറിൽ അറിയാത്തമട്ടിൽ ഒന്നു വിരൽമുക്കിയാൽ മതി, 12 മണിക്കൂറോളം പെൺകുട്ടികൾ ഉന്മാദ അവസ്ഥയിലാകും. ലൈംഗിക ചൂഷണമാണ് ഇവയുടെ പ്രധാന ഉദ്ദേശ്യം. (ഇവ തൃശൂരിലെങ്ങനെ വ്യാപകമാകുന്നു? കുട്ടികൾ എങ്ങനെ ഈ വലയിൽ അകപ്പെടുന്നു. പരമ്പരയുടെ രണ്ടാം ഭാഗം നാളെ) ആ ലഹരി സ്റ്റാംപുകൾ എത്തിയത് നഗരാതിർത്തിയിലെ കോളജിലേക്ക്? തൃശൂർ ∙ അഞ്ചു ലക്ഷം രൂപയുടെ മാരക ലഹരിമരുന്നു സ്റ്റാംപുകളുമായി പിടിക്കപ്പെട്ട പ്രതികളുടെ ലക്ഷ്യം നഗരാതിർത്തിയിലെ പ്രമുഖ എൻജിനീയറിങ് കോളജ് ഹോസ്റ്റലെന്നു വിവരം. ഇരുപത്തഞ്ചോളം വിദ്യാർഥികൾ അടങ്ങുന്ന ഉപഭോക്തൃ ശൃംഖലയ്ക്കായി എത്തിച്ച രാസ ലഹരി വസ്തുക്കളാണ് ഇവയെന്ന് അന്വേഷണ സംഘത്തോടു പ്രതികൾ സൂചിപ്പിച്ചു. ഇവർക്കായി മുൻപും ലഹരി സ്റ്റാംപുകൾ എത്തിയിട്ടുണ്ടെന്നാണു വിവരം.
കഴിഞ്ഞ ദിവസം പിടിയിലായ അയ്യന്തോൾ സ്വദേശി നിഷാസിനെയും പൂത്തോൾ സ്വദേശി ഷാരൂഖിനെയും ചോദ്യം ചെയ്തതിൽ നിന്നാണ് ഇങ്ങനെയൊരു സൂചന ലഭിച്ചത്. ബെംഗളൂരുവിൽനിന്നുതൃശൂരിലെവിദ്യാർഥിസംഘത്തിനിടയിലേക്കു മാരക ലഹരിവസ്തുക്കൾ എത്തുന്നുണ്ടെന്ന വിവരത്തിനു പിന്നാലെയായിരുന്നു എക്സൈസ് സംഘത്തിന്റെ അന്വേഷണം.
ഫോൺ ട്രാക്ക് ചെയ്യാൻ സൈബർസെല്ലിന്റെയും മറ്റും സഹായം ലഭിക്കാത്തതിനാൽ സ്വന്തം നിലയ്ക്കു രണ്ടാഴ്ചയോളം തേടിപ്പിടിച്ചാണ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കുരുക്കിയത്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം സംസ്ഥാനാതിർത്തിയിലുള്ള കോളജിലേക്കാണ് ആദ്യമെത്തിയത്. ജില്ലയിലേക്കു പ്രവഹിക്കുന്ന ലഹരിവസ്തുക്കളിൽ ഏറിയ പങ്കും ഇവിടെനിന്നു വരുന്നു എന്നാണു നിഗമനം.
ലഹരിക്കുംവാട് സാപ് ഗ്രൂപ്പുണ്ട്! ‘സിന്തറ്റിക് ഡ്രഗ്സി’ന്റെ ഉപയോഗത്തിനും വിനിമയത്തിനുമായി യുവാക്കൾ ഉപയോഗിക്കുന്നതു സാമൂഹിക മാധ്യമങ്ങൾ. തൽപരകക്ഷികളായ ചെറുപ്പക്കാരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഗ്രൂപ്പുകളിലൂടെയാണു ലഹരിമരുന്നിന്റെ ഓർഡർ എടുക്കലും ഡെലിവറിയും. ലഹരിമരുന്നെത്തിയാൽ ഗ്രൂപ്പ് അംഗങ്ങൾക്കു മെസേജ് മൊബൈലിലൂടെ ഷെയർ ചെയ്യപ്പെടും. അതീവ രഹസ്യമായി രൂപീകരിക്കുന്ന ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയാറേയില്ല.