തദ്ദേശസ്ഥാപനങ്ങളിലെ പതിനെട്ട് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം. എൽ.ഡി.എഫ് പത്തിടത്തും യു.ഡി.എഫ് ഏഴിടത്തും ബി.ജെ.പി ഒരിടത്തും വിജയിച്ചു. നാലുസീറ്റുകൾ അധികം നേടിയാണ് ഇടതുമുന്നണിയുടെ നേട്ടം. യു.ഡി.എഫിന് മൂന്നും കേരളാ കോൺഗ്രസ് എമ്മിനും സി.പി.എമ്മിനും ബി.ജെ.പിക്കും ഓരോ സീറ്റുവീതവും നഷ്ടപ്പെട്ടു.
മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പുനടന്ന നാലുവാർഡുകളില്‍ രണ്ടെണ്ണം യു.ഡി.എഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. പതിറ്റാണ്ടുകളായി മുസ്്ലിംലീഗ് മാത്രം വിജയിച്ചുവരുന്ന തലക്കാട് പഞ്ചായത്തിലെ കാരയിൽ വാർഡ് സി.പി.എമ്മിലെ നൂർജഹാൻ 77 വോട്ടിനാണ് വിജയിച്ചത്. 243 വോട്ടുകൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ച എടക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പടി വാർഡ് ആറു വോട്ടിന് സി.പി.എം പിടിച്ചെടുത്തു. കോട്ടയം പാമ്പാടി പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ സിപിഎം 21 വോട്ടിന്റെ അട്ടിമറി ജയം നേടി.
പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ ഏഴാം വാർഡ് കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് സി.പി.എം പിടിച്ചെടുത്തു. ഇടതുസ്വതന്ത്രന്റെ കൈവശമായിരുന്ന തിരുവനന്തപുരം അമ്പൂരി പഞ്ചായത്തിൽ കോൺഗ്രസ് 61 വോട്ടുകൾക്ക് വിജയിച്ചു. തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാർഡിൽ വിജയിച്ചതോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സിറ്റിങ് സീറ്റിൽ സി.പി.എമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ബി.ജെ.പിയുടെ നേട്ടം. അതേസമയം, കാസർകോട് നഗരസഭയിലെ കടപ്പുറം വാർഡിൽ ബി.ജെപിയുടെ സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. ഇതോടെ, യുഡിഎഫ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ ഒരു സീറ്റുമില്ലെന്ന നാണക്കേട് കോൺഗ്രസ് തിരുത്തി.