ജി.എസ്.ടിയുടെ പേരിൽ ബില്ലുകൾ വൈകിക്കുന്നത് സംസ്ഥാനസർക്കാരിന്റെ നിർമാണപ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കി. ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നൽകിയ 350 കോടിയോളം രൂപയുടെ ബില്ലുകൾ ഇനിയും പാസാക്കിയിട്ടില്ല. ഇത്തരം ബില്ലുകൾക്ക് വാറ്റ് നികുതിയേ ബാധകമാകൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടും ചില ഉദ്യോഗസ്ഥർ ജി.എസ്.ടി പ്രകാരമുള്ള ഉയർന്ന നികുതി ചുമത്തുകയാണെന്ന് കരാറുകാർ ആരോപിക്കുന്നു.
ജൂൺ 30 വരെ ചെയ്ത നിർമാണപ്രവൃത്തികള്‍ക്ക് വാറ്റ് നികുതി മാത്രമേ ബാധകമാകൂ എന്ന് സംസ്ഥാനസർക്കാർ വ്യക്തമായിരുന്നു. അതായത് നാലുശതമാനം നികുതി. എന്നാൽ കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ച ബില്ലിന് പോലും ജി.എസ്.ടി പ്രകാരമുള്ള 18 ശതമാനം നികുതി വേണമെന്ന് പല വകുപ്പുദ്യോഗസ്ഥരും നിർബന്ധം പിടിക്കുകയാണെന്ന് കരാറുകാർ ആരോപിക്കുന്നു. ഇത് ബില്ലുകൾ പാസാക്കുന്നതും വൈകിപ്പിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നിർമാണപ്രവൃത്തികളുടെ ബില്ലുകളാണ് പാസാക്കാത്തവയിൽ ഏറെയും. ജൂലൈ ഒന്നുമുതൽ സമർപ്പിക്കുന്ന ബില്ലുകൾക്ക് 18 ശതമാനം നികുതി ബാധകമാണ്. കരാർ പ്രകാരം നാലുശതമാനം മാത്രം നികുതിയുള്ള പ്രവൃത്തികൾക്ക് 18 ശതമാനം നികുതി ബാധകമാകുമ്പോൾ അധികം വരുന്ന 14 ശതമാനം സർക്കാർ വകുപ്പുകൾ തന്നെ ഏറ്റെടുക്കണമെന്നും കരാറുകാർ ആവശ്യപ്പെടുന്നു.