മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ സൈബർ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മതസ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് നടപടി. സെൻകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസുണ്ട്.
ടി പി സെൻകുമാറിനെതിരെ കേസെടുക്കുന്നതിന് തടസമില്ലെന്ന ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി. മതസ്പർധ വളർത്തുന്ന പ്രസ്താവനക്കെതിരായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പ് ചുമത്തിയാണ് സെൻകുമാറിനെതിരെ സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം മൂന്ന്് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുൻ പൊലീസ് മേധാവിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്.
കേരളത്തിൽ നൂറ് കുട്ടികൾ ജനിക്കുമ്പോൾ അതിൽ 42 എണ്ണവും പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണെന്നായിരുന്നു സെൻകുമാറിന്റെ പരാമർശം. കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നില്ലെന്നു പറയാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇൗ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് അഞ്ച് പരാതികൾ ലഭിച്ചത്. തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അദേഹത്തിനെതിരെ കേസെടുക്കാൻ ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു.