നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം രാവിലെ താൻ ദിലീപുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് അൻവർ സാദത്ത് എംഎൽഎ. ഒരു സ്കൂളിന്റെ വാർഷികോദ്ഘാടനത്തിനു ക്ഷണിക്കാൻ പല ദിവസങ്ങളിൽ വിളിച്ചിട്ടും ദിലീപിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നതിനാലാണ് 18നു രാവിലെ വീണ്ടും വിളിച്ചത്. നടി ആക്രമിക്കപ്പെട്ട വിഷയവും അപ്പോൾ ഫോണിൽ സംസാരിച്ചിരുന്നു. ദിലീപുമായി വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും എന്നാൽ ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളുമില്ലെന്നും അൻവർ സാദത്ത് പറഞ്ഞു.
ചോദ്യം ചെയ്യാൻ ഹാജരാകണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ചോദ്യം ചെയ്യാൻ നീക്കമുണ്ടെന്നാണു സംശയിക്കുന്നത്. ചില ഇടതുപക്ഷ എംഎൽഎമാരുടെ പേരുകൾ ഈ കേസിൽ കേൾക്കുന്നതിനാൽ അതു ബാലൻസ് ചെയ്യാൻ തന്നെയും ചോദ്യം ചെയ്തേക്കാം. ഏത് അന്വേഷണവുമായി സഹകരിക്കാനും തയാറാണ്. പ്രതിയാക്കപ്പെടുന്നതിനു മുൻപു ദിലീപിനെ പലവട്ടം വിളിച്ചിട്ടുണ്ട്. കാണാൻ പോയിട്ടുമുണ്ട്. എന്നാൽ രഹസ്യമായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല.
ഒരു സഹായവും തന്നോട് അഭ്യർഥിച്ചിട്ടുമില്ല. ദേവൻ സാക്ഷിയായി ഈ കേസിൽ ഒരു പങ്കുമില്ലെന്ന് ആലുവ ക്ഷേത്രം ചൂണ്ടി ദിലീപ് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ കേസിൽ ദിലീപ് കുറ്റവാളിയാണെങ്കിൽ തക്കതായ ശിക്ഷ ലഭിക്കണം. തനിക്കും രണ്ടു പെൺമക്കളാണുള്ളത്. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒപ്പമാണു താൻ. നടിയും തന്റെ സുഹൃത്താണ്. സംഭവത്തിനുശേഷം നടിയുടെ വീട്ടിലെത്തി സംസാരിച്ചിരുന്നു.
ദിലീപ് ഫാൻസ് അസോസിയേഷനുമായി ഒരു ബന്ധവുമില്ല. സിപിഎം ഈ വിഷയത്തിൽ തനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണ്. ഡിവൈഎഫ്ഐ പരാതി കൊടുത്തത് ഇതിന്റെ ഭാഗമാണ്. അന്വേഷണം ശരിയായ ദിശയിലാണോ നീങ്ങുന്നത് എന്ന ചോദ്യത്തിന്, കേരളത്തിലെ പൊലീസിന്റെ അന്വേഷണത്തെ വിമർശിക്കേണ്ട കാര്യമില്ലെന്നായിരുന്നു പ്രതികരണം.