തൊടുപുഴയിൽ നിന്ന് കൊച്ചി വഴി തൃശൂർ വരെ നീണ്ട തെളിവെടുപ്പ്. നടിയെ ആക്രമിക്കാൻ ദിലീപും പൾസർസുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാമെത്തിച്ച ശേഷമാണ് കസ്റ്റഡി അവസാനിപ്പിച്ച് ദിലീപിനെ തിരികെ ഹാജരാക്കുന്നത്. ഒരിക്കൽ ജനങ്ങളെ അവരുടെ മനസറിഞ്ഞ് രസിപ്പിച്ച നായകനെ തെളിവെടുപ്പ് സ്ഥലങ്ങളിൽ അതേ ജനം എതിരേറ്റത് കൂക്കിവിളികളോടെയായിരുന്നു.
അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ട ദിലീപിനെ ബുധനാഴ്ച ഉച്ചയോടെയാണ് ആലുവ പൊലീസ് ക്ലബിൽ എത്തിക്കുന്നത്. ഗൂഢാലോചന നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കുന്ന നടപടി ഉടനെ തുടങ്ങി. ആദ്യം ശാന്തിഗിരി കോളേജിലേക്കായിരുന്നു.
ജോർജേട്ടൻ പൂരം സിനിമയുടെ ലൊക്കേഷനായ ഇവിടെ 2016 നവംബർ 14ന് ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശാന്തിഗിരിയിൽ നിന്ന് തോപ്പുംപടി സിഫ്റ്റ് ജങ്ഷനിലേക്ക്. 2016 നവംബർ 8 നാണ് ഇവിടെ കൂടിക്കാഴ്ച നടന്നതെന്ന് പൊലീസ്.
ഈ രണ്ടു സ്ഥലങ്ങളിലും പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കാതെയായിരുന്നു തെളിവെടുപ്പ്. ആദ്യ ഗൂഢാലോചന നടന്നെന്ന് പൊലീസ് കണ്ടെത്തിയ അബാദ് ഹോട്ടലിൽ രാത്രിയോടെ എത്തിച്ചപ്പോൾ ദിലീപിനെ വാഹനത്തിൽ നിന്നിറക്കി. 410 ാം നമ്പർ മുറിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. കസ്റ്റഡിയിലെ ആദ്യ ദിവസത്തെ യാത്ര ഇവിടെ അവസാനിപ്പിച്ചു. ഇന്നലെ രാവിലെ ദിലീപുമായി പൊലീസ് സംഘം തൃശൂരിലെത്തി. ആദ്യമെത്തിയത് ജോയ്സ് പാലസ് ഹോട്ടലിൽ.
ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ചിത്രീകരണവേളയില്‍ ദിലീപ് താമസിച്ചിരുന്ന ഗരുഡ ഹോട്ടലിലാണ് അടുത്തെത്തിയത്. ഇവിടെ 801ാം നമ്പര്‍ മുറിയില്‍ ദിലീപിനെ എത്തിച്ച് തെളിവെടുത്തു. കുടുക്കിയതാണോ എന്ന ചോദ്യത്തിൽ നിന്ന് ദിലീപ് ഒഴിഞ്ഞുമാറി
ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ ചിത്രീകരണം നടന്ന കിണറ്റിങ്കല്‍ ടെന്നിസ് അക്കാദമിയിലായിരുന്നു അടുത്ത തെളിവെടുപ്പ്. ഷൂട്ടിങിനിടെ കാരവാനു പിന്നില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ 2016 നവംബര്‍ 13ന് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. തെളിവെടുപ്പിൽ പലയിടങ്ങളിലും കൂക്കുവിളിയും കരിങ്കൊടിയും ദിലീപിനെതിരെ ഉയർന്നു.