താര സംഘടനയായ ‘അമ്മ’യുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാംപിനിടയിൽ മോശം പെരുമാറ്റത്തെ പരസ്യമായി ചോദ്യം ചെയ്ത നടിയുടെ നടപടിയാണ് നടിയെ ഉപദ്രവിക്കാനുള്ള ദിലീപിന്റെ തീരുമാനത്തിനു വഴിയൊരുക്കിയത്. വാക്കേറ്റം നിയന്ത്രിക്കാൻ മറ്റു നടീനടന്മാർ ഇടപെട്ടിരുന്നു. ഈ ക്യാംപിനിടയിലാണ് നടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്താൻ ദിലീപ് പദ്ധതിയിട്ടതെന്നു പൊലീസ് ആരോപിക്കുന്നു.
ഇതിനായി സുനിൽകുമാറിനെ ദിലീപ് നിയോഗിച്ചതും ഇതേ ക്യാംപിൽ വച്ചാണ്. ഇതിനായി ഒന്നരക്കോടി രൂപയും ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തു. നഗ്നദൃശ്യങ്ങൾ യഥാർഥമാണെന്നു പരിശോധിച്ചു ബോധ്യപ്പെട്ടാൽ മാത്രമേ പണം തരികയുള്ളൂവെന്നും ദിലീപ് പറഞ്ഞിരുന്നു.
ഇന്നലെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് നടൻ ദിലീപിനെതിരെ കണ്ടെത്തിയ തെളിവുകൾ ഇവയാണ്: കുറ്റകൃത്യം സംഭവിച്ച ദിവസം സുനി പകർത്തിയ ദൃശ്യത്തിലെ യുവതി പരാതിക്കാരിയാണ്. ദൃശ്യം കൃത്രിമം അല്ലെന്നു ദിലീപിനെ ബോധ്യപ്പെടുത്താൻ നടിയുടെ മുഖം, കഴുത്ത്, മോതിര വിരൽ എന്നിവ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതു ദിലീപിനെതിരെ സുനിൽ നൽകിയ മൊഴികളുമായി പൊരുത്തപ്പെടുന്നുണ്ട്.ജയിലിനുള്ളിൽ നിന്നു സുനി പുറത്തേക്കു വിളിച്ച ഫോണിന്റെ ലൊക്കേഷൻ ജയിലിനു സമീപത്തെ ടവറിനു കീഴിലാണ്.
ഇതേ ഫോണിൽ നിന്നാണു ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷാ, ഡ്രൈവറും മാനേജരുമായ അപ്പുണ്ണി എന്നിവരെ തുടർച്ചയായി വിളിച്ചത്. കുറ്റകൃത്യത്തിനു ശേഷം ദൃശ്യങ്ങൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ പക്കൽ ഏൽപിച്ചിട്ടും നേരത്തേ പറഞ്ഞുറപ്പിച്ച പ്രതിഫലം ലഭിക്കാതിരുന്നതു സുനിയെ പ്രകോപിപ്പിച്ചു. ഇതാണു ജയിലിനുള്ളിൽ നിന്നുള്ള ഫോൺ വിളികൾക്കു വഴിയൊരുക്കിയത്. സുനി ഇക്കാര്യം പറയാൻ അപ്പുണ്ണിയെ വിളിച്ചപ്പോഴെല്ലാം സമീപം ദിലീപുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.