ഹോർട്ടികോർപ് പച്ചക്കറി വില കുറച്ചു. പൊതുവിപണിയേക്കാളും കൂടിയ വിലയ്ക്ക് വിൽക്കുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് ചെറിയ ഉള്ളിക്ക് 25 രൂപയും കത്തിരിയ്ക്കയ്ക്ക് 16 രൂപയും കുറഞ്ഞു.
ചില്ലറ വിൽപന കേന്ദ്രങ്ങളിൽ കിലോയ്ക്ക് 90 രൂപയുള്ള ചെറിയ ഉള്ളിയ്ക്ക് 125 രൂപയായിരുന്നു കഴിഞ്ഞദിവസം ഹോർട്ടികോർപ് ഈടാക്കിയത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് വില കുറയ്ക്കാൻ ഹോർട്ടികോർപ് നിർബന്ധിതരായത്. ഇതനുസരിച്ച് ചെറിയ ഉള്ളിയുടെ വില 125 രൂപയിൽ നിന്ന് നൂറു രൂപയായി കുറച്ചു. കത്തിരിയുടെ വില 48 രൂപയിൽ 32 ആയും ബീൻസിന്റ വില 65 രൂപയിൽ നിന്ന് 55 രൂപയായും കുറച്ചു. കാരറ്റിനും വെണ്ടയ്ക്കയ്ക്കും എട്ടുരൂപ വീതം കുറഞ്ഞിട്ടുണ്ട്. തക്കാളി, കാബേജ്, കിഴങ്ങ് എന്നിവയും വില കുറഞ്ഞവയിൽപെടുന്നു.
ഇതര സംസ്ഥാനങ്ങളിലെ കർഷക സംഘങ്ങളിൽ നിന്നാണ് ഹോർട്ട് കോർപ് പച്ചക്കറികൾ വാങ്ങുന്നത്. വാങ്ങിയ വിലയും കൈകാര്യ ചെലവും കൂട്ടി മാത്രമാണ് വിൽക്കുന്നതെന്നും അമിതലാഭമുണ്ടാക്കാൻ നോക്കിയിട്ടില്ലെന്നുമാണ് വിശദീകരണം.