കഴിഞ്ഞദിവസം രാത്രി തൊടുപുഴ കരിമണ്ണൂരിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച മോനിഷയ്ക്കു നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്കു മൃതദേഹം മോനിഷ ജോലി ചെയ്തിരുന്ന ചാഴികാട്ട് ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചു.
ആശുപത്രി അധികൃതരും സഹപ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. മോനിഷയുടെ ചേതനയറ്റ ശരീരം കണ്ടു ദുഃഖം സഹിക്കാനാകാതെ സഹപ്രവർത്തകർ വിതുമ്പി.
പൊതുദർശനത്തിനുശേഷം മൃതദേഹം ഉടുമ്പന്നൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഭർത്താവ് ഉടുമ്പന്നൂർ ചുണ്ടാട്ട് അരുണിനെയും മോനിഷയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ ഇതേ ആംബുലൻസിൽ വീട്ടിലേക്കു കൊണ്ടുപോയി.
നാട്ടുകാരും ബന്ധുക്കളുമടക്കം വൻ ജനാവലി നേരത്തേമുതൽ വീട്ടിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ദുഃഖം സഹിക്കാനാകാതെ വിതുമ്പിയ വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും അയൽവാസികളും വിഷമിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നാലുമണിയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ജനപ്രതിനിധികളടക്കം വൻ ജനാവലി ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ശനിയാഴ്ച രാത്രി എട്ടരയോടെ ഉടുമ്പന്നൂർ റൂട്ടിൽ കുരുമ്പുപാടത്തിനു സമീപമായിരുന്നു അപകടം. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ നഴ്സായിരുന്നു മോനിഷ. ഭർത്താവ് ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിലിരുന്ന് കരിമണ്ണൂർ ടൗണിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
തൊടുപുഴയിൽനിന്നു പെരിങ്ങാശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ മറികടന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് എതിരെ വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് മോനിഷയും ഭർത്താവ് അരുണും വീണു.
മോനിഷയുടെ ശരീരത്തിൽ ബസ് കയറുകയായിരുന്നു. മോനിഷയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം ഭർത്താവ് അരുണിനെ വൈകിട്ടു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് രണ്ടര വയസ്സുള്ള കുട്ടിയുണ്ട്.