ഇറച്ചിക്കോഴി വില 87 രൂപയാക്കണമെന്ന ധനമന്ത്രിയുടെ നിർദേശത്തിൽ പ്രതിഷേധിച്ചൂള്ള കോഴിവ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം തുടരുകയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. കെപ്കോയും കോഴിക്കോട് നഗരത്തിലെ ചില കടകളും സർക്കാർ നിരക്കിൽ കോഴിയിറച്ചി വിൽക്കുന്നുണ്ട്.
സർക്കാർ പ്രഖ്യാപിച്ച വിലയ്ക്ക് കോഴിക്കോട് നഗരത്തിൽ കോഴിയറച്ചി വാങ്ങിയവരുടെ പ്രതികരണമാണിത്. കഴിഞ്ഞദിവസത്തെ വിലയെക്കാൾ നാൽപതിനോടടുത്ത് കുറവിൽ കോഴികിട്ടി. ഒരുതരത്തിലും കിലോഗ്രാമിന് എൺപത്തി ഏഴ് രൂപയാക്കാനാകില്ലെന്ന വ്യാപാരികളുടെ നിലപാടിനിടെയാണിത്. വൃത്തിയാക്കിയ ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 157 രൂപയാണ് വില. വ്യാപാരികളുടെ പ്രതിഷേധമുണ്ടെങ്കിലും പൊലീസ് സുരക്ഷയിൽ വിൽപന തുടരുകയാണ്.
കോഴിക്കോട് നഗരത്തിലൊഴികെ സംസ്ഥാനത്തെ മറ്റിടങ്ങളിലെ കോഴിയിറച്ചിക്കടകൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെപ്കോയിൽ 158 രൂപയായിരുന്നു കിലോഗ്രാമിന് വില. കെപ്കോയുടെ വിൽപന തടസപ്പെടുത്തുമെന്ന കോഴി വ്യാപാരികളുടെ പ്രഖ്യാപനത്തെത്തുടർന്ന് കനത്ത സുരക്ഷയിലായിരുന്നു വിൽപന.