കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ രണ്ടു മിന്നൽ സർവീസ് ബസുകൾ കൂടിയെത്തിയെങ്കിലും ഓടിക്കാൻ ജീവനക്കാരില്ല. പതിനൊന്നര മണിക്കൂർ കൊണ്ട് കാസർകോടു നിന്നു തിരുവനന്തപുരത്തും തിരുവനന്തപുരത്തു നിന്നു കാസർകോട്ടും ഓടിയെത്താനുള്ള രണ്ടു ബസുകളാണ് കാസർകോട് ഡിപ്പോയിൽ പുറപ്പെടുന്നതും കാത്തു നിൽക്കുന്നത്. ഓടിക്കാൻ രണ്ടിനും ഡ്രൈവർമാരില്ല. കണ്ടക്ടറും. എന്ന് ഓടിക്കാനാകുമെന്നു പറയാൻ അധികൃതർക്കും കഴിയുന്നില്ല.
തിരുവനന്തപുരത്തേക്കു രാത്രി ഒൻപതിനു പുറപ്പെടുന്ന വിധത്തിൽ ഓടിക്കാനാണ് ആലോചന. തിരുവനന്തപുരം ഡിപ്പോയിൽ നിന്നു ഓപ്പറേറ്റ് ചെയ്യുന്ന തിരുവനന്തപുരം– കാസർകോട്, കാസർകോട്– തിരുവനന്തപുരം മിന്നൽ സർവീസ് മുടങ്ങാതെ പോകുന്നുണ്ട്. ഇതും സൂപ്പർഫാസ്റ്റ്, ഡീലക്സ് ഉൾപ്പെടെ കാസർകോട് ഡിപ്പോ ബന്ധപ്പെട്ടു തിരുവനന്തപുരത്തേക്കുള്ള അഞ്ചു സർവീസുകൾക്കും മുടക്കമില്ല. നിറയെ യാത്രക്കാരുമുണ്ട്. കാസർകോട് ഡിപ്പോയിൽ രണ്ടാമതെത്തിയ മിന്നൽ സർവീസുകളുൾപ്പെടെ 12 ബസുകളാണ് ഡ്രൈവർമാരും കണ്ടക്ടർമാരുമില്ലാത്തതിനാൽ സർവീസ് നടത്താനാവാതെ നിരന്നു കിടക്കുന്നത്. ജെൻട്രം ബസുകളും ഉൾപ്പെടും.
52 ഡ്രൈവർമാരും 42 കണ്ടക്ടർമാരും വേണം സർവീസ് നടത്താൻ. ഗുരുവായൂർ, ബെംഗളൂരു, മൈസൂരു സർവീസുകളുൾപ്പെടെയാണ് കന്നിയാത്ര പോലും പുറപ്പെടാൻ കഴിയാതെ കിടക്കുന്നത്. പൊതു സ്ഥലംമാറ്റത്തിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പതിനഞ്ചോടെ പൊതു സ്ഥലംമാറ്റമുണ്ടാകും. ഡിപ്പോയിലേക്കു കൂടുതൽ ജീവനക്കാരെ കിട്ടുമെന്ന പ്രതീക്ഷയാണുള്ളത്.