അൻപത് ശതമാനം വിദ്യാർഥികളെ കഴിഞ്ഞ വർഷത്തെ ഫീസിൽ പഠിപ്പിക്കാമെന്ന് സ്വാശ്രയ മെഡിക്കൽ കോളജുകൾ സർക്കാരിനെ അറിയിച്ചു. അതേസമയം സ്വാശ്രയ ഫീസ് നിർണ്ണയ സമിതിയെ നിയോഗിച്ച ഒാർഡിനൻസ് സംബന്ധിച്ച എല്ലാ വിവരങ്ങളും നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമസാധുത ഇല്ലാത്ത സമിതിക്ക് രൂപം കൊടുത്ത ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
സ്വാശ്രയ ഒാർഡിനൻസ് സംബന്ധിച്ച മുഴുവൻ വസ്തുതകളും ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഫീസ് നിർണയത്തിനായി ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായി സമിതിരൂപീകരിച്ചത് നിയമപരമല്ലെന്ന പരാതിയിൽ നിയമനരേഖകൾ ഹാജരാക്കാണം. നിയമനം സംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനവും അടുത്ത ചൊവ്വാഴ്ചയ്കകം കോടതിയിലെത്തിക്കണം. ഈ രണ്ടുകാര്യങ്ങളിലും കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരിന് സാധിച്ചില്ല. സ്വാശ്രയ മെഡിക്കൽ ഫീസ് അഞ്ചരലക്ഷമായി നിശ്ചയിച്ച ഫീസ് നിർണയസമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് കോടതി നിർദേശം. അതേസമയം ഫീസ് നിർണ്ണയത്തിൽ വൻഅഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
50 ശതമാനം സീറ്റിൽ കഴിഞ്ഞ വർഷത്തെ ഫീസിൽ കുട്ടികളെ പഠപ്പിക്കാമെന്ന് എട്ട് കോളജുകൾ സർക്കാരിനെ അറിയിച്ചു. ഇരുപത്തി അയ്യായിരം, രണ്ടരലക്ഷം എന്നതാണ് കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന. ബാക്കി 50 ശതമാനം സീറ്റിൽ ഉയർന്ന് ഫീസ് അനുവദിക്കണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ വശങ്ങൾ കൂടി നോക്കിയെ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.