പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചത് സേലം സ്വദേശി സാമിക്കണ്ണന്റെ ഫോണ്‍. കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയായ മകന് സാമിക്കണ്ണന്‍ വാങ്ങി നല്‍കിയ ഫോണ്‍ കഴിഞ്ഞ ഒക്ടോബറില്‍ മകന്റെ സുഹൃത്തിന്റെ പക്കല്‍ നിന്നാണ് കാണാതായെന്നാണ് മൊഴി. ഏപ്രില്‍ പത്തുമുതലാണ് ഈ നമ്പര്‍ പള്‍സര്‍ സുനിയെ പാര്‍പ്പിക്കുന്ന കാക്കനാട് ജയില്‍ പരിധിയില്‍ സജീവമായത്.
8807339249. ഈ നമ്പറില്‍ നിന്നാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയേയും ദിലീപിന്റെ മാനേജരേയും വിളിച്ചത്. ഈ ഫോണിനെക്കുറിച്ചുള്ള അന്വേഷണമാണ് സേലം സ്വദേശി സാമിക്കണ്ണനില്‍ എത്തിയത്. കോയമ്പത്തൂര്‍ കതിരന്‍ കോളജില്‍ പഠിക്കുന്ന മകന് വാങ്ങിനല്‍കിയതാണ് സിം എന്ന് സാമിക്കണ്ണന്‍ പൊലീസിനെ അറിയിച്ചു. മകനെ ചോദ്യംചെയ്തപ്പോള്‍ സുഹൃത്ത് ശരവണപ്രിയന് ഫോണ്‍ നല്‍കി എന്ന് മൊഴി. കോയമ്പത്തൂരിലെ താമസസ്ഥലത്തുനിന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഫോണ്‍ കളവുപോയി എന്നാണ് ശരവണപ്രിയന്‍ പൊലീസിനെ അറിയിച്ചത്.
അഞ്ചരമാസം കഴിഞ്ഞ് ഏപ്രില്‍ പത്തിന് കാക്കനാട് ജയില്‍ പരിസരത്ത് ഫോണ്‍ സജീവമായി. പള്‍സര്‍ സുനിയെ പാര്‍പ്പിക്കുന്ന സി ബ്ലോക്കിലും പരിസരത്തുമാണ് സിഗ്നലുകള്‍ കേന്ദ്രീകരിച്ചിരുന്നത്. സുനിക്കൊപ്പം ജയിലിലുണ്ടായിരുന്ന വിഷ്ണു ചെരുപ്പിനുള്ളിലാക്കി തടവുകാരനായ മഹേഷ് വഴിയാണ് ഫോണ്‍ ജയിലിനുള്ളിലെത്തിച്ചത്. മഹേഷ് ഇത് പള്‍സര്‍ സുനിക്ക് നല്‍കി.
പള്‍സറിനുപുറമേ സഹതടവുകാരനായ മേസ്തിരി സുനിലും ജയിലിനുള്ളിലും പുറത്തിറങ്ങിയശേഷവും ഇതേ ഫോണ്‍ ഉപയോഗിച്ചു. ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് ഫോണ്‍ കണ്ടെത്തിയത്. ഫോണ്‍ വന്നവഴിയുടെ ആദ്യഘട്ടവും അവസാനഘട്ടവും വ്യക്തം. പക്ഷേ കോയമ്പത്തൂരില്‍ നിന്ന് മോഷണം പോയ ഫോണ്‍ എങ്ങനെ വിഷ്ണുവിന്റെ കയ്യിലെത്തി എന്നത് ഇപ്പോഴും ഇരുട്ടിലാണ്.