മൂന്നാർ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് റവന്യൂ മന്ത്രി വിട്ടു നിന്നു. യോഗത്തിൽ ഉദ്യോഗസ്ഥർക്ക് വിമർശനം. ഏലം കുത്തകപ്പാട്ട ഭൂമിയിൽ നിയമപരമായ തടസ്സങ്ങളില്ലെങ്കിൽ കരം സ്വീകരിക്കാനും 22 സെന്റ് വിവാദ കയ്യേറ്റഭൂമി സംബന്ധിച്ച് കോടതി വിധി അംഗീകരിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സിപിഐ പ്രാദേശിക നേതാക്കളും വിട്ടു നിന്നു എന്നതാണ് ഉന്നതതലയോഗത്തെ രാഷ്ട്രീയ പ്രാധാന്യമുള്ളതാക്കിയത്. വന്യൂവകുപ്പ് മുന്നോട്ട് കൊണ്ടുപോകുന്ന നിയമപരമായ നടപടികളെ കുറിച്ച് പ്രദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി,, മുഖ്യമന്ത്രി, പ്രത്യേകയോഗം വിളിച്ചതിലുള്ള എതിർപ്പ് പരസ്യമായി തന്നെ പ്രകടിപ്പിക്കുകയായിരുന്നു സിപിഐ. എന്നാൽ ആമുഖ പ്രസംഗത്തിൽ, യോഗം വിളിച്ചു ചേർക്കാനുള്ള കാരണങ്ങൾ മുഖ്യമന്ത്രി അക്കമിട്ട് പറഞ്ഞു. ഉദ്യോഗസ്ഥർക്കുനേരെയുള്ള അതൃപ്തിയും വ്യക്തമാക്കി.
ഏലംകുത്തകപ്പാട്ട ഭൂമിയിൽ നിയമപരമായ തടസ്സങ്ങളില്ലെങ്കിൽ കരം സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. മൂന്നാർ ടൗണിലെ വിവാദമായ 22 സെന്റ് കൈയ്യേറ്റഭൂമി സംബന്ധിച്ച് കോടതി തീരുമാനം അംഗീകരിക്കും. യോഗതീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രി എം.എം.മണി, എസ്.രാജേന്ദ്രൻ എം.എൽഎ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു