നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശങ്ങളില്‍ പൊലീസ് പരിശോധന തുടരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടി കാവ്യാമാധവന്റെ കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനം പൊലീസ് പരിശോധിച്ചു. ആക്രമണത്തിനുശേഷം ഒളിവിൽ കഴിയുന്ന സമയത്ത് പൾസർ സുനി ഇവിടെയെത്തിയതായാണ് കത്തിലെ വിവരം.
പൾസർ സുനി ജയിലിൽ വച്ച് ദിലീപിന് എഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ കത്തിലെ പരാമര്‍ശങ്ങളും ആരാഞ്ഞിരുന്നു. കത്തുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യാനായിരുന്നു പൾസർ സുനിയുടെ ശ്രമമെന്ന് ദിലീപ് പറയുമ്പോഴും കത്തിലെ വിവരങ്ങൾ പൊലീസ് പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല. ആക്രമണത്തിന് ശേഷം കാക്കനാട്ടെ സ്ഥാപനത്തിൽ എത്തിയതായി പൾസർ സുനിയുടെ കത്തിൽ പരാമർശമുണ്ട്. ഇത് നടി കാവ്യാമാധവന്റെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് സംഘം ശേഖരിച്ചതായാണ് സൂചന. നാദിർഷയെ നേരിട്ട് വിളിച്ചതായും പൾസർ സുനിയുടെ കത്തിൽ പരാമർശമുണ്ട്.
ഇതിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. കാറിൽ വച്ച് നടിയെ ഭീഷണിപ്പെടുത്തുമ്പോൾ തമ്മനത്തെ ഫ്ളാറ്റിലേക്ക് കൊണ്ടുപോകുമെന്ന് പൾസർ സുനി ഭീഷണിപ്പെടുത്തിയിരുന്നു. ദിലീപുമായി അടുപ്പമുള്ളവർക്ക് തമ്മനത്ത് ഫ്ളാറ്റും വില്ലയുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.