അമ്മ യോഗത്തില്‍ മുകേഷും കെ.ബി.ഗണേഷ് കുമാറും എടുത്ത നിലപാടില്‍ സിപിഎമ്മില്‍ അതൃപ്തി. സിപിഎം എംഎല്‍എയും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയുടെ നിയമസഭാംഗവും പെരുമാറിയെ രീതിയും എടുത്ത നിലപാടും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്നാണ് കൊല്ലത്തെ സിപിഎം നേതാക്കളുടെ നിലപാട്. താരസംഘയുടെ യോഗമായാലും സ്വകാര്യ ചടങ്ങുകളായാലും മുകേഷ് ജനപ്രതിനിധി എന്നനിലയില്‍ മാന്യത കാട്ടണമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുകേഷ് കൊല്ലത്തെത്തിയശേഷം നടന്നകാര്യങ്ങളെക്കുറിച്ച് വിശദീകരണം തേടും.
അതേസമയം കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു. നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ, മുകേഷും ഗണേഷും ജനപ്രതിനിധികളുടെ അന്തസ് ഇടിച്ചെന്ന് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുകയാണെന്ന് ഡി സി സി പ്രസിഡൻ് ബിന്ദു കൃഷ്ണ പറഞ്ഞു.
അമ്മയുടെ ജനറൽ ബോഡി യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളാണ് അഭിനേതാക്കളും എംഎൽഎ മാരുമായ മുകേഷിനെയും കെ.ബി. ഗണേഷ്കുമാറിനെയും ചൊടിപ്പിച്ചത്. പക്ഷേ, വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹൻലാലും മൗനം പാലിച്ചു.
ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികൾ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.
വനിതാ സംഘടനയുടെ ഭാരവാഹിക്കൾക്കില്ലാത്ത പ്രശ്നം മാധ്യമങ്ങൾക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് യോഗത്തിൽ ആരും പ്രതികരിച്ചിട്ടില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ദിലീപിനെയും നടിയെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്തു വിലകൊടുത്തും അമ്മ അതിന്റെ അംഗങ്ങളെ രക്ഷിക്കുമെന്ന് ഇന്നസന്റും വ്യക്തമാക്കി. നടൻ ദേവനും ചോദ്യങ്ങളിൽ ഇടപെട്ടു സംസാരിച്ചു.