കൊച്ചി∙ നടൻ ദിലീപിന്റെയും സംവിധായകൻ നാദിർഷായുടെയും മൊഴിയെടുക്കുന്ന ആലുവ പൊലീസ് ക്ലബിലേക്കു നടൻ സിദ്ദീഖും നാദിർഷയുടെ സഹോദരനും രാത്രി 12 മണിക്കു ശേഷം എത്തിയതു നാടകീയ രംഗങ്ങൾക്കു വഴിയൊരുക്കി. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടിവ് യോഗം കഴിഞ്ഞ ശേഷമാണ് സിദ്ദീഖ് എത്തിയത്. ദിലീപും നാദിർഷായും സഹപ്രവർത്തകർ അല്ലേ, അതു കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാണു വ്യക്തിപരമായ താൽപര്യ പ്രകാരം എത്തിയതെന്നു സിദ്ദീഖ് പറഞ്ഞു.
‘അമ്മ’ സംഘടനയുടെ തീരുമാന പ്രകാരമാണോ പൊലീസ് നടപടിക്ക് ഇടയിലേക്ക് എത്തിയതെന്ന ചോദ്യത്തോട് ‘അല്ല’ എന്നായിരുന്നു സിദ്ദീഖിന്റെ മറുപടി. ‘ഒരാൾ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അകത്തേക്കു പോയതല്ലേ. എന്താണു സംഭവിക്കുന്നതെന്ന് അറിയേണ്ടേ. ഞാൻ ഇവിടെ അടുത്തുള്ളയാളാണ്. അകത്തുള്ളയാൾ എന്റെ അടുത്ത സുഹൃത്തും.
ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം പുറത്തേക്കു വരുമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ ഇത്രയും സമയം കഴിഞ്ഞിട്ടും കാണാത്ത ആകാംക്ഷയിൽ എത്തിയതാണു ഞാൻ’’. സീദ്ദീഖ് പറഞ്ഞു. തുടർന്ന് അകത്തു പ്രവേശിക്കാൻ പൊലീസ് അനുവദിക്കാതിരുന്നതിനാൽ ഇരുവരും മടങ്ങി.