കെ.പി.സി.സി യോഗത്തിൽ നേതൃത്വത്തിനെതിരെ കെ.മുരളീധരൻ എം.എൽ.എയുടെ വിമർശനം. സർക്കാരിന്റ ദുഷ്ചെയ്തികൾക്കെതിരെ സമരം ചെയ്യുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് മുരളി കുറ്റപ്പെടുത്തി. മൂന്നാർ വിഷയത്തിൽ പാർട്ടിവിരുദ്ധ നിലപാടെടുത്ത വൈസ് പ്രസിഡന്റ് എ.കെ. മണിയ്ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു.
പനി ബാധിച്ച് നിരവധിപേർ മരിച്ചിട്ടും പ്രതിപക്ഷത്തിന് അനക്കമില്ല. സമരം ചെയ്യാതെ പ്രസ്താവനയിറക്കിയിട്ട് കാര്യമില്ലെന്നായിരുന്നു കെ.മുരളീധരന്റ വിമർശനം. ബി.ജെ.പി സമരം പോലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇങ്ങനെ പോയാൽ കന്റോൺമെന്റ് ഹൗസിലിരിക്കുന്ന നേതാക്കൾ സ്വന്തം വീടുകളിലേക്ക് മാറേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ മുരളീധരന്റ വിമർശനം ശരിയല്ലെന്നും യു.ഡി.എഫും കോണ്‍ഗ്രസും ആവശ്യത്തിന് സമരം ചെയ്യുന്നുണ്ടെന്നും പ്രസിഡന്റ് എം.എം.ഹസന്‍ തിരിച്ചടിച്ചു
മൂന്നാറിലെ സബ്കലക്ടറെ മാറ്റണമെന്ന് നിലപാടെടുത്ത വൈസ്പ്രസിഡന്റ് എ.കെ മണിയ്ക്കെതിരെയും കടുത്ത വിമർശനമുണ്ടായി. പെമ്പിളൈ ഒരുമൈ സമരത്തോട് സഹകരിക്കാതിരുന്നതിനെയും നേതാക്കൾ വിമർശിച്ചു. എല്ലാ കയ്യേറ്റവും ഒഴിപ്പിക്കണമെന്നാണ് പാർ്്ട്ടിനിലപാടെന്നും മറിച്ചുള്ള മണിയുടെ നിലപാട് പാർട്ടിയുടേതെല്ലെന്നും എം.എം ഹസൻ പറഞ്ഞു
വീട്ടിൽ മദ്യസൽക്കാരം നടത്താൻ അനുമതിവേണ്ടെന്ന കോടതി ഉത്തരവ് ശരിയായില്ലെന്നും ഇതിന്റ സാമൂഹിക പ്രത്യാഘാതമെങ്കിലും കോടതി കണക്കിലെടുക്കണമായിരുന്നെന്നും ഹസൻ പറഞ്ഞു