മൂന്നാർ വിഷയത്തിൽ സ്വരം കടുപ്പിച്ച് സിപിഐ. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ റവന്യുമന്ത്രി പങ്കെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിളിക്കാത്ത യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സി.പി.ഐ നിലപാട്. സിപിഐയ്ക്ക് ഇത്തരമൊരു പരാതിയുള്ളതായി അറിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
മുഖ്യമന്ത്രിയാണ് അടുത്ത മാസം ഒന്നിന് സർവ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്..ഇത്തരമൊരു യോഗം അനവസരത്തിലാണെന്ന് കാണിച്ച് റവന്യുമന്ത്രി കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു.മൂന്നാറിൽ നിയമപ്രകാരമുള്ള നടപടികളാണ് നടക്കുന്നതെന്നായിരുന്നു മന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഐ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.
യോഗം വിളിച്ചാലും ഇല്ലെങ്കിലും ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്യാനാകില്ലെന്നും കാനം കൂട്ടിച്ചേർത്തു. ദേവികുളം സബ്കലക്ടർ ശ്രീരാംവെങ്കിട്ടരാമനെ മാറ്റണമെന്ന് മന്ത്രി എംഎം മണിയുൾപ്പെടെയുള്ള മൂന്നാറിലെ സിപിഎം നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സബ്കലക്ടറെ മാറ്റണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടിയേരി കോഴിക്കോട്ട് പറഞ്ഞു.സിപിഎം ആവശ്യപ്പെട്ടിരുന്നെങ്കിൽ ഉദ്യോഗസ്ഥനെ മാറ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നാർ വിഷയത്തിൽ സിപിഐയ്ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കൽ ഇടത് മുന്നണി ചർച്ച ചെയ്യുമെന്നും കോടിയേരി വിശദീകരിച്ചു.