മുത്തച്ഛനൊപ്പം സ്കൂളിലേക്കു പോയ നാലാം ക്ലാസ് വിദ്യാർഥിനി സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു മരിച്ചു. മുട്ടം ഉഷസ് വില്ലയിൽ അരുണിന്റെ മകൾ നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം സെൻട്രൽ സ്കൂൾ വിദ്യാർഥിനി എമി അരുൺ (നിക്കി–ഒൻപത്) ആണു മരിച്ചത്. നങ്ങ്യാർകുളങ്ങര–മാവേലിക്കര റോഡിൽ നങ്ങ്യാർകുളങ്ങര ലവൽക്രോസിനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. അരുണിന്റെ പിതാവ് റിട്ട. എസ്ഐ രാഘവനാണു സ്കൂട്ടർ ഓടിച്ചിരുന്നത്.
ലവൽക്രോസ് തുറന്നു വാഹനങ്ങൾ നീങ്ങുന്നതിനിടെ സ്കൂട്ടറിനു പിറകിൽ ടിപ്പർ ഇടിക്കുകയായിരുന്നു. രാഘവൻ റോഡിന്റെ വശത്തേക്കും എമി നടുവിലേക്കും വീണു. മുന്നോട്ടു നീങ്ങിയ ലോറിയുടെ ഇടതു പിൻചക്രം എമിയുടെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തൽക്ഷണം മരിച്ചു. ടിപ്പർ ഡ്രൈവർ തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കെവി ജെട്ടി ഉദയത്തിൽ ഉദയകുമാറിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു.
സാധാരണ അരുണാണ് എമിയെ രാവിലെ സ്കൂളിൽ എത്തിക്കാറുള്ളത്. ഇന്നലെ ലണ്ടനിൽ നിന്നു വരുന്ന സഹോദരിയെ കൂട്ടാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയതായിരുന്നു അരുൺ. എമിയുടെ മാതാവ് പുന്നപ്ര സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപിക റോസമ്മയും വീട്ടിൽനിന്നു സ്കൂട്ടറിൽ കയറിയിരുന്നു.
മഴമൂലം ബസിൽ യാത്ര തുടരാനായി ചൂണ്ടുപലക മുക്കിൽ റോസമ്മ ഇറങ്ങി. അപകട വിവരമറിയാതെ തൊട്ടുപിറകിലെ ബസിൽ റോസമ്മ സംഭവസ്ഥലത്ത് എത്തിയിരുന്നു. എമിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. നേരത്തേ മൃതദേഹം ബഥനി സെൻട്രൽ സ്കൂളിൽ പൊതുദർശനത്തിനു വച്ചു.