സംസ്ഥാനത്ത് കനത്ത മഴ. ആലുവയിലും പെരുമ്പാവൂരുമാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്.വരുന്ന അഞ്ചുദിവസം കൂടി നല്ല മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്തമഴക്കും കാറ്റിനും ഇടയുള്ളതിനാൽ മത്സ്യതൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ആലുവ, പെരുമ്പാവൂർ, പീരുമേട് എന്നിവിടങ്ങളിലാണ് ഏറ്റവും കനത്തമഴ കിട്ടിയത്. ഒൻപത് സെന്റി മീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. മധ്യകേരളത്തിലെ മിക്ക പ്രദേശങ്ങളിലും വ്യാപകമായി മഴ ലഭിച്ചു. കൊടുങ്ങല്ലൂരിൽ എട്ട്, പിറവത്തും ആര്യങ്കാവിലും ആറ്, കൊച്ചി വിമാനത്താവളം, മൂന്നാർ, പയ്യന്നൂർ എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ വീതം മഴ കിട്ടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാലവർഷം ശക്തി പ്രാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന അഞ്ച് ദിവസം കൂടി വ്യാപകമായി മഴകിട്ടും. ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര പ്രദേശങ്ങൾ, നദികളുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളടെയും സമീപത്ത് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങളും ശ്രദ്ധചെലുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്