ശബരിമലയിലെ പുതിയ കൊടിമരം കേടുപാട് വരുത്തിയതിന് അഞ്ച് ആന്ധ്രാക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആചാരത്തിന്റെ ഭാഗമായി മെർക്കുറി ഒഴിച്ചതാണെന്നും ബോധപൂർവമല്ലെന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ അട്ടിമറിയില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ടയിൽ അവലോകന യോഗം ചേരും.
ആന്ധ്ര വിയൂരുകാരായ വെങ്കിട്ട റാവു, സഹോദരൻ ഇ.എൻ.എൽ ചൗധരി, സത്യനാരായണ റെഢി, ഉമാമഹേശ്വര റെഢി, സുധാകര റെഢി എന്നിവരാണ് അറസ്റ്റിലായത്. ആചാരത്തിന്റെ ഭാഗമായി നവധാന്യങ്ങൾക്കൊപ്പം മെർക്കുറി കൊടിമരത്തിലേയ്ക്ക് തളിക്കുകയായിരുന്നു. മെർക്കുറി ഒഴിച്ച ഭാഗത്തെ സ്വർണം മാറി നിറവ്യത്യാസമുണ്ടായി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് അഞ്ചുപേരെയും പമ്പയിൽ നിന്ന് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കൊടിമരത്തിൽ തളിച്ചതിനു ശേഷമുള്ള മെർക്കുറി ഇവരുടെ കൈയ്യിലുണ്ടായിരുന്നു. ഇതും പ്രധാന തെളിവായി. ശബരിമല ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കിയതിനും നാശനഷ്ടം വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അട്ടിമറിയില്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഫൊറൻസിക് പരിശോധനയ്ക്കൊപ്പം സൈബർ സെൽ ഉദ്യോഗസ്ഥരും സന്നിധാനത്തെത്തി തെളിവെടുത്തു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനാണ് ഐജിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ യോഗം ചേരുന്നത്. സുരക്ഷയെക്കരുതി അറസ്റ്റിലായവരെ സന്നിധാനത്തെത്തിച്ച് തെളിവെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. സിസിടി ദൃശ്യങ്ങളിൽ നിന്ന് പൂർണമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.