നഴ്സുമാർക്ക് ശമ്പളം വർധിപ്പിച്ച നൽകിയ ആശുപത്രിക്കെതിരെ പ്രതികാര നടപടിയുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ. തൃശൂരിലെ ദയ ജനറൽ ആശുപത്രിയെ അസോസിയേഷനിൽ നിന്ന് പുറത്താക്കി. ദയ ആശുപത്രിയിലേക്ക് രോഗികളെ റഫർ ചെയ്യുന്നതിൽ മറ്റ് ആശുപത്രികളെ വിലക്കിയെന്ന് ദയ ആശുപത്രി ഡയറക്ടർ വി.കെ. അബ്ദുൾ അസീസ് മനോരമ ന്യൂസിനോട് പറഞ്ഞു..
തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ സമരം ആരംഭിച്ചപ്പോൾ ഏറ്റവും ആദ്യം ശമ്പളം കൂട്ടയത് ദയ ജനറൽ ആശുപത്രിയാണ്. ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻപ് തന്നെ സ്വമേധെയാണ് ഇടക്കാല ആശ്വാസമായി അമ്പത് ശതമാനം ശമ്പളം വർധിപ്പിച്ചത്. പിന്നീടാണ് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ മറ്റ് ആശുപത്രികളും ശമ്പളം കൂട്ടാൻ നിർബന്ധിതരായത്. ഇതിൽ പ്രകോപിതരായാണ് മാനേജ്മെന്റ് അസോസിയേഷന്റെ നടപടി.
വിദഗ്ദ ചികിത്സക്ക് മറ്റ് ചെറിയ ആശുപത്രികളിൽ നിന്ന് ഇവിടേക്ക് രോഗികളെ റഫർ ചെയ്യാറുണ്ട്. അത്തരം സഹകരണം വേണ്ടെന്ന് മറ്റ് ആശുപത്രികൾക്ക് നിർദേശം നൽകിയെന്നും പരാതിയുണ്ട്. എന്നാൽ ദയ ആശുപത്രിയോട് വിശദീകരണം പോലും തേടാതെയെടുത്ത നടപടിയിൽ അസോസിയേഷനിൽ തന്നെ എതിർപ്പുയർന്നിട്ടുണ്ട് .എന്നാൽ ശമ്പളം കൂട്ടിയതിനല്ല, സംഘടനയുമായി ആലോചിക്കാതെ തീരുമാനമെടുത്തതിനാണ് നടപടിയെന്നാണ് അസോസിയേഷൻ പറഞ്ഞു. 27ന് നടക്കുന്ന ചർച്ചയിലും മാന്യമായ ശമ്പളം നൽകാൻ തീരുമാനിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ദയ ആശുപത്രി.