നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസര്‍ സുനി നടന്‍ ദിലീപിന് അയച്ചതായി പറയപ്പെടുന്ന കത്ത് പുറത്ത്. ദിലീപ് വാഗ്ദാനം ചെയ്ത പണം നൽകണമെന്നും ഇല്ലെങ്കിൽ പല വിവരങ്ങളും പുറത്തുപറയുമെന്നുമുള്ള ഭീഷണിയാണ് കത്തിലുള്ളത്. കാക്കനാട് ജയിലിൽ നിന്ന് സൂപ്രണ്ടിന്റെ സീലുള്ള പേപ്പറിലാണ് കത്ത് എഴുതിയിട്ടുള്ളത്. വിഷ്ണു എന്ന സുഹൃത്തിന്റെ കൈവശം കത്ത് കൊടുത്തയക്കുന്നു എന്നാണ് പറയുന്നത്.
ദിലീപേട്ടാ ഞാൻ സുനിയാണ്, ജയിലിൽ നിന്നാണ്, എന്നിങ്ങനെ സംബോധനയോടെയാണ് രണ്ട് പേജിലുള്ള കത്ത് തുടങ്ങുന്നത്. അറസ്റ്റിലായതോടെ തന്റെ ജീവിതം അവസാനിച്ചത് പോലെയായി. എന്നാല്‍ എല്ലാത്തിനും ഒപ്പംനിന്ന അഞ്ചുപേരുടെ കാര്യം സേഫ് ആക്കണം. അതാണ് ആവശ്യം. അതിനായി നാദിർഷയെ വിളിച്ച് സംസാരിച്ചെങ്കിലും ഒരു മറുപടിയുമുണ്ടായില്ല. അറസ്റ്റിലായ ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ല എന്ന കത്തിൽ പറയുന്നു. ഒരു വക്കീലിനെ പോലും അയച്ചില്ല. നടിയുടെ ആളുകളും ദിലീപിന്റെ ശത്രുക്കളും വന്ന് കാണുന്നുണ്ട്. ഈ കത്ത് കിട്ടിയ ശേഷം മൂന്ന് ദിവസം കൂടി മാത്രം ഞാൻ നോക്കും. ചേട്ടന്റെ തീരുമാനം അതിന് മുൻപ് എനിക്കറിയണം. ചേട്ടന്റെ കാര്യങ്ങളൊന്നും ഇതുവരെ ഞാനാരോടും പറഞ്ഞിട്ടില്ല. ഇങ്ങനെയാണ് കത്തിലൂടെയുള്ള ഭീഷണി.
ഫോണിൽ വിളിക്കാനോ ആളെ അയക്കാനോ പറ്റുന്നില്ലെങ്കിൽ ജയിലിലേക്ക് ഒരു മണി ഓർഡർ അയക്കണം. ആർപി 8816 എന്ന തന്റെ ജയിലിലെ നമ്പർ സഹിതം വിലാസവും കുറിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ചേട്ടൻ എന്നെ കൈവിട്ടിട്ടില്ല എന്ന് ഞാൻ വിശ്വസിച്ചുകൊള്ളാം, ഇങ്ങനെയാണ് മറ്റൊരു ആവശ്യം. വാഗ്ദാനം ചെയ്ത പണം മുഴുവനായി ഇപ്പോൾ തരണമെന്നില്ല. അഞ്ചുമാസം കൊണ്ട് തന്നാലും മതിയന്നും പറയുന്നു. ഇതുവരെ ദിലീപിനെ താൻ കൈവിട്ടിട്ടില്ല എന്ന് വീണ്ടും ഓർമിപ്പിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.